HIGHLIGHTS : Maharashtra Chief Minister Uddhav Thackeray has hinted that there will be restrictions, including a lockdown
മുംബൈ: രാത്രി കര്‍ഫ്യൂ നിലവിൽ വന്നതിന് പിന്നാലെ ലോക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്‌തു.
Maharashtra: At a meeting with senior health officials & COVID task force, CM Uddhav Thackeray instructed them to prepare for restrictions similar to lockdown if people continue to violate COVID-related rules pic.twitter.com/pMEz18UxQE
— ANI (@ANI) March 28, 2021
മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേയുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. കൊവിഡ് കേസുകൾ വർധിച്ചതോടെയാണ് യോഗം ചേർന്നത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വിശദീകരിച്ച ഉദ്യോഗസ്ഥർ സംസ്ഥാനത്തെ ആശുപത്രികളിലെ കൂടുതൽ സൗകര്യങ്ങളും വിലയിരുത്തി. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്കും കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനമായി.
ആശുപത്രികളിലെ സൗകര്യങ്ങൾ കുറവാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് മുഖ്യമന്ത്രിയെ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷന്‍ കിടക്കകളുണ്ടെങ്കിലും ഇതില്‍ 1.07 ലക്ഷം കിടക്കകള്‍ നിറഞ്ഞ അവസ്ഥയിലാണ്. 60,349 ഓക്‌സിജന്‍ കിടക്കകളില്‍ 12,701 എണ്ണത്തിലും നിലവില്‍ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകള്‍ നിലവില്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തില്‍ കൊവിഡ് രോഗികൾ ഉണ്ടെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു.
അതേസമയം, കൊവിഡ് നിർദേശങ്ങൾ ജനങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് രാജേഷ് ടോപ്പേ തുറന്ന് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. മരണസംഖ്യ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മുംബൈ നഗരത്തിലാണ് കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഫെബ്രുവരി അവസാനം മുതലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇളവുകൾ നിലവിൽ വരുകയും തൊഴിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്‌തതോടെ മാസ്‌ക്, സാമൂഹിക അകലം എന്നിവ ലംഘിക്കപ്പെട്ടു. സുരക്ഷാ മുൻകരുതലുകളിൽ വന്ന ഈ വീഴ്‌ചയാണ് കൊവിഡ് കേസുകളുടെ വർധനവിന് കാരണമായതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.