ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഉന്നല്‍ നല്‍കി പൊന്നാനി നഗരസഭാ ബജറ്റ്

പൊന്നാനി: അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും ചേര്‍ത്തുപിടിക്കുന്ന പദ്ധതി നിര്‍ദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാര്‍ഷിക ബജറ്റ്. ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍ അവതരിപ്പിച്ചു. 98.29 കോടി രൂപ വരവും 87.95 കോടി രൂപ ചെലവും 10 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭാ ഓഫീസില്‍ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്ന നിലയില്‍ കോളിംഗ് പോയിന്റ്, ‘പൂമ്പാറ്റ’ എന്ന പേരില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍
ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് കോര്‍ണര്‍, ഭിന്നശേഷിക്കാര്‍ക്ക് വീടുകളില്‍ ശുചിമുറി, 80 ശതമാനം വൈകല്യമുള്ളവര്‍ക്ക്
മോട്ടോര്‍ ട്രൈസൈക്കിള്‍, ഭിന്നശേഷിക്കാരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് സൈഡ് കാരിയര്‍ സ്‌കൂട്ടര്‍ എന്നിവയാണ് ഭിന്നശേഷി ക്ഷേമത്തിനായി പ്രഖ്യാപിച്ചവയില്‍ പ്രധാന പദ്ധതികള്‍.

നിളയോരപാതയില്‍ ബാലസൗഹൃദ വിനോദ വിജ്ഞാന കേന്ദ്രം ആരംഭിക്കും. ആരോഗ്യപ്രദമായ ശീലങ്ങള്‍ക്ക് വാഴ, മുരിങ്ങ, പപ്പായ എന്നിവയുടെ തൈകള്‍ വിതരണം ചെയ്യും. ഓരോ വീട്ടിലും ഒരു ഇളനീര്‍ തെങ്ങ്, ടിഷ്യുകള്‍ച്ചര്‍ വാഴ എന്നിവയുടെ തൈകള്‍ വിതരണം നടത്തുമെന്നും പ്രഖ്യാപനമുണ്ട്. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നഗരസഭയില്‍ വെതര്‍ സ്റ്റേഷന്‍, ഭാരതപ്പുഴയില്‍
തുരുത്ത് ടൂറിസം, നഗര പ്രവേശന കേന്ദ്രങ്ങളില്‍ ടൂറിസം മാപ്പിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ‘അപ്പങ്ങളെമ്പാടും’ പലഹാര കൂട്ടായ്മ സംരംഭം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങളാണ്. മന്ത് രോഗികള്‍ക്ക് സമഗ്ര സമാശ്വാസ പദ്ധതിയായ അബോളിഷിംഗ് ഫൈലേറിയ, ക്യാന്‍സര്‍-വൃക്കരോഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ‘ആരോഗ്യഭേരി’ മെഡിക്കല്‍ ക്യാമ്പ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി 3.6 കോടി, ചില്‍ഡ്രന്‍സ് വാര്‍ഡ്, ഹൈഡെഫിഷന്‍സി യൂണിറ്റ് പീഡിയാട്രിക്സ്, മദര്‍ നിയോ നാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്നിവക്കായി ആരോഗ്യ മേഖലയില്‍ തുക അനുവദിച്ചിട്ടുണ്ട്.
മൂന്ന് അങ്കണവാടികള്‍ക്ക് പുതിയ ഹൈടെക് കെട്ടിടങ്ങള്‍, ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്
1.5 കോടി, കുംഭാര കോളനി നവീകരണത്തിനായി 50 ലക്ഷം എന്നിവ മറ്റ് പ്രധാന നിര്‍ദേശങ്ങളാണ്. നഗരത്തില്‍ കുടുംബശ്രീ കഫേ, കയര്‍ സഹകരണ സംഘങ്ങള്‍ക്ക് റിവൈവിംഗ് പാക്കേജ്, വയോജന സ്ഥാപന പരിപാലന സംരംഭം ക്ലീന്‍ ആന്‍ഡ് കെയര്‍, കുടുംബശ്രീ ഭക്ഷ്യ മേള, തൊഴില്‍മേള, ‘പാനൂസ’ പെരുന്നാളാഘോഷം, കലാ പരിശീലന കേന്ദ്രമായ പൊന്നാനി ആര്‍ട്സ് കഫെ, റോഡുകള്‍ക്ക് പേര് നല്‍കി ബോര്‍ഡുകള്‍ സ്ഥാപിക്കല്‍. സ്‌കൂളുകളിലെ മാലിന്യ സംസ്‌കരണ ബോധവത്കരണ പരിപാടി കളക്ടേഴ്സ് @ സ്‌കൂള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, തീരദേശ സമഗ്ര കുടിവെള്ള പദ്ധതി (അമൃത് പദ്ധതി 24 കോടി) എന്നിവയും പ്രഖ്യാപനത്തിലുണ്ട്. പട്ടികജാതി സമഗ്ര വികസനത്തിന് നഗരസഭയുടെ ‘മാനുഷം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ, ഡാന്‍സ് കിറ്റ്, സ്പോര്‍ട്സ് കിറ്റ് വിതരണം എന്നീ പുതിയ പദ്ധതികള്‍ നടപ്പാക്കും.

കൂടാതെ ഭവന പുനരുദ്ധാരണം, വിദേശത്ത് ജോലി തേടുന്നതിന് ധനസഹായം, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക് ഫര്‍ണീച്ചര്‍, ലാപ് ടോപ്പ്, പഠന മുറി എന്നീ പദ്ധതികള്‍ തുടരും. സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ടര്‍ഫ് പണിയുന്നതിന് ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വെള്ളീരി ഗവ. എല്‍.പി സ്‌കൂളില്‍ മള്‍ട്ടി ഗെയിമിങ് ചില്‍ഡ്രന്‍സ് ടര്‍ഫ് തുടങ്ങാന്‍ 10 ലക്ഷം രൂപ നീക്കിവയ്ക്കും. തൃക്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മള്‍ട്ടിമീഡിയ കമ്പ്യൂട്ടര്‍ ലാബ്, 21.5 ലക്ഷം രൂപ ചെലവില്‍ സ്‌കില്‍ ഡവലെപ്പ്മെന്റ് സെന്റര്‍, പാരന്റിംഗ് അവബോധ പദ്ധതിയായ ‘കെയര്‍’, രണ്ട് മുതല്‍ ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് റീപ്പ് (റാപ്പിഡ് ഇംഗ്ലീഷ് ഭാഗിസിഷന്‍ പ്രോഗ്രാം), ചലചിത്ര പഠനത്തിന് സകൂള്‍ ഫിലിം സൊസൈറ്റികള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മാനസികാരോഗ്യ സംരക്ഷണ പദ്ധതിയായ ഹെല്‍ത്തി ടീന്‍, എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സമഗ്ര ദന്ത സംരക്ഷണ പദ്ധതി ‘സ്മൈല്‍’, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഭരണഘടനാ വിദ്യഭ്യാസം എന്നീ പദ്ധതികള്‍ നടപ്പാക്കും.

പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാര്‍, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top