പരിശ്രമിച്ചാല്‍ നമുക്ക് കണ്ടെയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും പോലും വേണ്ടിവരില്ല, പിന്നെയാണോ ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”രാജ്യം കോവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവര്‍ത്തനം പ്രശംസനീയം. ഓക്‌സിജന്റെ ആവശ്യം ഏറുകയാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു’ പ്രധാനമന്ത്രി പറഞ്ഞു.

യുവജനങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ ചെറിയ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനുള്ള ബോധവത്കരണം നടത്തണം.

ഇങ്ങനെയൊക്കെ ചെയ്താല്‍ സര്‍ക്കാരുകള്‍ക്ക് കണ്ടയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും ഒന്നും നടപ്പിലാക്കേണ്ടി വരില്ല. അപ്പോള്‍ പിന്നെ ലോക്ക്ഡൗണ്‍ എന്നൊരു ചോദ്യമേ ഉണ്ടാകില്ല. അതിന്റെ ആവശ്യമേയുണ്ടാകില്ല.

ലോക്ക്ഡൗണിനെ അവസാന വഴിയായേ പരിഗണിക്കാവൂയെന്ന് ഞാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നുണ്ട്. ലോക്ക്ഡൗണില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ കഠിനമായി പരിശ്രമിക്കണം. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലാണ് നമ്മള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top