കൊച്ചി: പ്ലസ്വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി എന്തുതന്നെയായാലും വിദ്യാര്‍ത്ഥികളുടെ ദുരിതം തീരുന്നില്ല. പ്ലസ്‌വണ്‍ പരീക്ഷയുടെ പേരില്‍ കുട്ടികള്‍ക്ക് നഷ്ടമായത് പ്ലസ്ടു ക്ലാസുകള്‍കൂടിയാണ്. മാര്‍ച്ചില്‍ നടക്കേണ്ട പൊതുപരീക്ഷയ്ക്ക് പാഠഭാഗങ്ങള്‍ എങ്ങനെ തീര്‍ക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.
പ്രവേശനപ്പരീക്ഷകള്‍ നടക്കാനുള്ളതിനാല്‍ പ്ലസ്ടു പരീക്ഷ കൂടുതല്‍ നീട്ടിവെക്കാനാവില്ല. എന്നാല്‍ കുട്ടികള്‍ക്കിനി വേണ്ടത്ര സമയവുമില്ല. പ്രത്യേകിച്ചും സയന്‍സ് വിഭാഗകാര്‍ക്ക്. അവര്‍ക്ക് മൂന്നുമാസത്തോളം ലാബ് റെക്കോര്‍ഡ് വര്‍ക്കുകള്‍ക്കായി നീക്കിവെക്കേണ്ടിവരും.
ഫെബ്രുവരിയില്‍ മോഡല്‍പരീക്ഷയും നടത്തണം. എന്നാല്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പ്ലസ്വണ്‍ പൊതുപരീക്ഷയല്ലാത്തതിനാല്‍ ഈ ആശയക്കുഴപ്പങ്ങളൊന്നുമില്ല, അവര്‍ കൃത്യമായി ക്ലാസുകള്‍ നടത്തി പ്ലസ്ടു പൊതുപരീക്ഷയ്ക്കും വിദ്യാര്‍ത്ഥികളെ ഒരുക്കുന്നുമുണ്ട്. ഇവരുടെകൂടെ പ്രവേശനപ്പരീക്ഷകള്‍ നേരിടേണ്ടിവരുമ്പോഴാണ് സംസ്ഥാന സിലമ്പിസ്സിലുള്ളവര്‍ വെട്ടിലാവുക.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ ബാച്ചിന് രണ്ടുമാസമെങ്കിലും സ്‌കൂളില്‍ ക്ലാസ് ലഭിച്ചു. മുടങ്ങാതെ വിക്ടേഴ്‌സ് ചാനലിന്റെ ക്ലാസും കിട്ടി. എന്നാല്‍ ഈ വര്‍ഷം പ്ലസ്വണ്‍, പ്ലസ്ടു ബാച്ച് സ്‌കൂള്‍ കണ്ടിട്ടുപോലുമില്ല്. മാര്‍ച്ചില്‍ നടക്കേണ്ട പ്ലസ്വണ്‍ തീരുമാനിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടതോടെ പിന്നേയും മാറ്റി. അതിന്റെ വിധിയാണ് വെള്ളിയാഴ്ച വരാനിരിക്കുന്നത്. പരീക്ഷ നടത്താമെന്ന് കോടതി പറഞ്ഞാലും പരീക്ഷകള്‍ക്കിടയില്‍ ഒട്ടും ഇടവേള ലഭിക്കാനിടയില്ല. ഇടവേളയില്ലെങ്കില്‍ അതിന്റെ മാനസിക സമ്മര്‍ദ്ദവും കുട്ടികള്‍ക്കുതന്നെ. ഇടവേള നല്‍കിയാല്‍ അത് പ്ലസ്ടു പഠനത്തെ ബാധിക്കുകയും ചെയ്യും.
പ്ലസ്വണ്‍ പരീക്ഷയുടെ അനിശ്ചിതാവസ്ഥ കാരണം ജൂണില്‍ വിക്ടേഴ്‌സ് ചാനലില്‍ തുടങ്ങിയ പ്ലസ്ടു ക്ലാസുകള്‍ ഓണാവധിയോടെ നിര്‍ത്തി. ചില സ്‌കൂളുകള്‍ സ്വന്തംനിലയില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ കൊടുത്തിരുന്നെങ്കിലും പലര്‍ക്കും അതിനും കഴിഞ്ഞിട്ടില്ല.




