കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: മന്ത്രി

കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനു പകരം എലഗന്റ് കാര്‍ഡുകള്‍ മേയ് മാസം മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോല്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യപക പരിശോധന നടത്തും.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൂറു കണക്കിന് അപേക്ഷകരുടെ പരാതികള്‍ പരിഹരിച്ച വാഹനീയം പരിപാടിയില്‍ എ.എം. ആരിഫ് എം.പി, എച്ച്.സലീം എം.എല്‍.എ, തോമസ് കെ തോമസ് എം.എല്‍.എ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top