Section

malabari-logo-mobile

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന്റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ സ്ഥിരം വേദി: മന്ത്രി ആര്‍ ബിന്ദു

HIGHLIGHTS : Permanent venue to showcase talent of transgender community at tourist destinations: Minister R Bindu

തിരുവനന്തപുരം:ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാന്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനമൊരുക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൂടിയാകും ഇതെന്നും മന്ത്രി പറഞ്ഞു. ‘വര്‍ണ്ണപ്പകിട്ട്’ എന്ന പേരില്‍ തിരുവനന്തപുരത്ത് നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര വികസനം ഉറപ്പാക്കാന്‍ രൂപം നല്‍കിയ ‘മഴവില്ല്’ പദ്ധതി മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ മുഖ്യധാരയിലേക്കുയര്‍ത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിന് രണ്ട് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എല്ലാത്തരത്തിലുമുള്ള സാമൂഹികനീതി ഉറപ്പാക്കുകയെന്നതു സര്‍ക്കാര്‍ നയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സാമൂഹികനീതിയിലൂന്നിയ സര്‍ക്കാര്‍ സമീപനത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ നയമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കൂടുതല്‍ മുന്നോട്ട് വരുന്നതിനായി സാമ്പത്തിക ശാക്തീകരണം അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വേദിയില്‍ നടന്നു. വിദ്യാഭ്യാസ മേഖലയില്‍ ഡോ. വി.എസ്. പ്രിയ (തൃശൂര്‍), ആനന്ദ് സി. രാജപ്പന്‍ (ചിഞ്ചു അശ്വതി), സാമൂഹ്യസേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം), സുകു തിരുവനന്തപുരം, കല/കായികം വിഭാഗത്തില്‍ പ്രവീണ്‍ നാഥ് (പാലക്കാട്), സഞ്ജന ചന്ദ്രന്‍ (കോഴിക്കോട്), സംരംഭകത്വ മേഖലയില്‍ സീമ വിനീത് (തിരുവനന്തപുരം), വര്‍ഷ നന്ദിനി (പാലക്കാട്) എന്നിവരാണ് അവാര്‍ഡുകള്‍ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന, ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ ഡി. സജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുടങ്ങിയ വേദകളിലായി നടക്കുന്ന കലോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!