അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാം: മുഖ്യമന്ത്രി

തരുവനന്തപുരം: വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി. ഇതിനായി പൊലീസ് ആസ്ഥാനത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏതുസമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങള്‍ വഴി കോവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ ഫെയ്സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് താഴെക്കിടയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ആളുകള്‍ കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം ആശുപത്രിയില്‍ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. അവര്‍ക്കുള്ള മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഡ്തല സമിതികളും സജീവമാണ്. അങ്ങനെ വീട്ടില്‍ തന്നെ കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവര്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികില്‍സിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവന്‍ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.

 

Share news
error: Content is protected !!
Scroll to Top