പരപ്പനങ്ങാടി നഗരത്തിലെ റോഡുനവീകരണം വീണ്ടും അനശ്ചിതത്വത്തിലേക്കോ

പരപ്പനങ്ങാടി: നാടുകാണി പരപ്പനങ്ങാടി റോഡിലെ പരപ്പനങ്ങാടി നഗരത്തിലെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല.
12 മീറ്റര്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി അക്വയര്‍ ചെയ്തും, മറ്റിടങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും റോഡ് നിര്‍മ്മിക്കണമെന്ന തീരുമാനം ലംഘിക്കപ്പെട്ടു എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി.
450 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള ഈ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് അഴിമതിയും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കമ്പനിയുടെ കൃത്യവിലോപവും അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് വിജലന്‍സില്‍ പരാതി നല്‍കുവാനൊരുങ്ങുകയാണ് ഇവര്‍. മലപ്പുറം ജില്ലാ കളക്ടര്‍, തിരൂരങ്ങാടി തഹസീല്‍ദാര്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി എന്നിവരെ എതിര്‍കക്ഷിയാക്കി വിജിലന്‍സില്‍ പരാതി നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.

അളന്നുതിട്ടപ്പെടുത്തിയ ഭൂമി പോലും ഏറ്റെടുക്കാനോ, ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കാനോ പൊതുമരാമത്ത് എഞ്ചിനീയര്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. 12 മീറ്റര്‍ റോഡ് വീതിയില്ലാത്തിടത്ത് സ്വകാര്യവ്യക്തികളുടെ ഭൂമി പണം നല്‍കി ഏറ്റെടുത്ത് നിര്‍മ്മാണം് നടത്താനാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും, എന്നാല്‍ കരാറുകാരും ചില സ്വകാര്യവ്യക്തികളും ഒത്തുകളിച്ച് സ്ഥലം ഏറ്റെടുക്കാതെ നിര്‍മ്മാണം നടത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സര്‍വ്വേ നടത്തി കണ്ടത്തിയെ ഭൂമിയില്‍പോലും ഇപ്പോഴും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിച്ചെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. പലയിടത്തും വീണ്ടും കടയുടമകള്‍ ഇറക്കിക്കെട്ടിയതായി ആക്ഷേപവുമുണ്ട്. 12 മീറ്റര്‍ വീതി ആവിശ്യമുള്ളടത്ത് പോലും ഇപ്പോഴും കടകള്‍ക്കോ ഭൂവുടമകള്‍ക്കോ നോട്ടീസ് നല്‍കുന്നടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കടുത്ത അനാസ്ഥായണ് പൊതുമരാമത്ത് വകുപ്പ് കാണിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കയ്യേറ്റഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ
ഓഫീസ് പിക്കറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ എല്ലാ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരുവിധ തുടര്‍നടപടികളും ഉണ്ടായിട്ടില്ല.

തര്‍ക്കങ്ങള്‍ മുറുകുന്നതോടെ റോഡുനിര്‍മ്മാണം തുടങ്ങിയ കാലംമുതലുള്ള ദുരിതങ്ങള്‍ക്ക അറുതിയാവില്ലേ എന്ന ആശങ്കയിലാണ് വ്യാപാരികളും പൊതുജനങ്ങളും

Share news
error: Content is protected !!
Scroll to Top