പരപ്പനങ്ങാടി നഗരസഭ ഓഫീസ് മുസ്ലീം ലീഗ് സമരവേദിയാക്കിയതില്‍ പ്രതിഷേധവുമായി സിപിഎം

പരപ്പനങ്ങാടി:  സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം നടത്താനുള്ള സമരവേദിയായി പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയതുവെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധ ധര്‍ണ്ണ നടത്തി. സമരത്തിന് എല്‍ഡിഎഫ് ജനകീയമുന്നണി കൗണ്‍സിലര്‍മാരും സിപിഎം നേതാക്കളും നേതൃത്വം നല്‍കി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം ലീഗ് മലപ്പുറം ജില്ലാകമ്മറ്റി ആഹ്വാനം ചെയ്ത സേവ് മലപ്പുറം കാംപയിന്റെ ഭാഗമായി ഓണ്‍ലൈനിലൂടെ നടത്തിയ സമരപരിപാടിയാണ് നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക മുറിയില്‍ വെച്ച് നടന്നത്. ചെയര്‍മാനെ കൂടാതെ വൈസ് ചെയര്‍മാന്‍, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ ഈ സമരത്തില്‍ പങ്കെടുത്തിരുന്നു. ഈ വാര്‍ത്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും മുസ്ലീംലീഗിന്റെ സേവ് മലപ്പുറം കാമ്പയിനിന്റെ ഭാഗമായി ഈമെയില്‍ സന്ദേശം അയക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ നടത്തുന്നു എന്ന കുറിപ്പോടെയാണ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ നടത്തിയത് പ്രതിഷേധസമരമല്ലെന്നും, ഓണ്‍ലൈന്‍ വഴി തന്റെ പേഴ്‌സണല്‍ അകൗണ്ടില്‍ നിന്നും മെയില്‍ അയക്കുക മാത്രമാണ് ചെയ്തതെന്നും ചെയര്‍മാന്‍ എ ഉസ്മാന്‍ പറഞ്ഞു.

ഇന്ന് നഗരസഭയില്‍ നടന്ന സമരത്തിന് കാര്‍ത്തികേയന്‍, മഞ്ജുഷ, പാലക്കണ്ടി വേലായുധന്‍, കെപിഎം കോയ, എപി മുജീബ്, അച്ചമ്പാട്ട് വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top