തിരൂര്‍ താഴെപ്പാലത്ത് മേല്‍പ്പാലം; 44 കോടി രൂപയുടെ പദ്ധതിക്ക് അനുമതി; ദീര്‍ഘകാലത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്ന് പ്രതീക്ഷ ; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി

തിരൂര്‍ : തിരൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവാൻ പുതിയ മേല്‍പ്പാലം വരുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറായി. താഴെപ്പാലം സെന്റ്മേരീസ് പള്ളിമുതല്‍ രാജീവ്ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയംവരെ മേല്‍പ്പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. പദ്ധതിക്ക് 44 കോടി രൂപയാണ് ചെലവ്. പുതിയ പാലം വന്നാല്‍ ചമ്രവട്ടം-താനൂര്‍ പാതയിലെ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് നേരിട്ട് പോകാം. അതോടെ കാലങ്ങളായി തിരൂർ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആകും എന്നാണ് പ്രതീക്ഷ.

തിരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം ഏരിയാ കമ്മിറ്റിയും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിച്ചു. സിറ്റി ജങ്ഷനിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
തെക്കുമുറി പൊന്‍മുണ്ടം ബൈപാസ് റോഡിലെ മുത്തൂര്‍ റെയില്‍വേ മേല്‍പ്പാലം, എഴൂര്‍ പുഴയ്ക്ക് കുറുകെ കോട്ടിലത്തറ പാലം എന്നിവക്കും പദ്ധതി തയ്യാറായിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞവര്‍ഷം തിരൂര്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top