Section

malabari-logo-mobile

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

HIGHLIGHTS : Order to dismiss 432 employees who left the service illegally

തിരുവനന്തപുരം:  അനധികൃതമായി സർവീസിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാൻ ഇവർ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.  കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാലാണ് കർശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അനധികൃതമായി വിട്ടുനിന്ന പ്രബേഷനർമാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടർമാരേയാണ് നടപടിക്രമങ്ങൾ പാലിച്ച് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃത അവധിയിലുള്ള അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് ഫാർമസിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, രണ്ട് ദന്തൽ ഹൈനീജിസ്റ്റുമാർ, രണ്ട് ലാബ് ടെക്നീഷ്യൻമാർ, രണ്ട് റേഡിയോഗ്രാഫർമാർ, രണ്ട് ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, ഒരു ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട്, മൂന്ന് റെക്കോഡ് ലൈബ്രേറിയൻമാർ, ഒരു പി.എച്ച്.എൻ. ട്യൂട്ടർ, മൂന്ന് ക്ലാർക്കുമാർ എന്നിങ്ങനെ 47 ജീവനക്കാരേയും പിരിച്ചുവിടും.
തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയിൽ നിന്നും ജീവനക്കാർ മാറി നിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുന്നത്. സർവീസിൽ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നൽകി സർക്കുലർ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളിൽ നൽകുകയും ചെയ്തു. എന്നാൽ മറുപടി നൽകിയതും ജോലിയിൽ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.
ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭിക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!