ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം, അധ്യാപകര്‍ സ്‌കൂളില്‍ വരണം; സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. വെള്ളിയാഴ്ച മുതല്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമായിരിക്കും ഓഫ് ലൈനില്‍ ഉണ്ടാകുക. ഒന്ന് മുതല്‍ ഒന്‍പത് വരെ രണ്ടാഴ്ചയിലേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും.

ഏതെങ്കിലും ക്ലാസുകളിലോ സ്‌കൂളിലാകെയോ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ സൗകര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പ് വരുത്തണം. ഓണ്‍ലൈന്‍ പഠന സമയത്തെ വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

കഴിഞ്ഞ കോവിഡ് അവലോകനയോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളാണ് ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളായി വന്നിരിക്കുന്നത്. അതേസമയം ഇന്ന് വൈകിട്ട് അഞ്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനോ ചില ജില്ലകളില്ലെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എല്ലാ സ്‌കൂളുകളിലെയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതുമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top