അനധികൃതമായി യുഎസ് കാനഡ അതിർത്തിയിൽ എത്തിയ ഏഴ് ഇന്ത്യക്കാരിൽ രണ്ടു പേർക്ക് കഠിനമായ തണുപ്പിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട് . ഫ്രോസ്റ്റ് ബൈറ്റ് മൂലമാണ് ഇന്ത്യൻ സ്വദേശികൾക്ക് പരിക്കേറ്റത്. ഇതിൽ ഒരു യുവതിയുടെ കൈ ഭാഗികമായി മുറിച്ച് മാറ്റേണ്ടി വരും എന്നാണ് റിപ്പോർട്ട്. ഇവരെ പിടികൂടിയതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ രേഖയിലാണ് പരിക്കേറ്റതായ വിവരം. അധിക തണുപ്പിൽ നിന്നും ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ഫ്രോസ്റ്റ് ബൈറ്റ്. ഇത് സംഭവിക്കുന്ന ശരീരഭാഗം മുറിച്ചുമാറ്റേണ്ടി വരാറുണ്ട്.
പെമ്പിന ബോർഡർ പെട്രോൾ സ്റ്റേഷൻ അടുത്തുനിന്ന് ഏഴിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു പുരുഷനെയും സ്ത്രീയെയും ഫ്രോസ്റ് ബൈറ്റ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പുരുഷൻറെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചു മാറ്റേണ്ടി വരും എന്നാണ് റിപ്പോർട്ട്.
മതിയായ രേഖകളില്ലാതെ അന്താരാഷ്ട്ര പൗരന്മാരെ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചതിന് യുഎസ് പൗരനായ ഫ്ളോറിഡക്കാരൻ സ്റ്റീവ് ഷാൻഡ എന്നയാൾക്കെതിരെ മിനസോട്ട ജില്ലാ കോടതിയിൽക്രിമിനൽ കേസ് ഫയൽ ചെയ്തു . ഇയാൾക്കെതിരെ വ്യാഴാഴ്ച യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ ക്രിമിനൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ജനുവരി 19ന് രണ്ട് ഇന്ത്യൻ പൗരന്മാരെ അനധികൃതമായി യുഎസ് കാനഡ അതിർത്തി കടത്തി വിട്ടതിനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് 5 ഇന്ത്യൻ സ്വദേശികളെയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തിൽപെട്ട ഒരു ഇന്ത്യൻ കുടുംബത്തിലെ നാലു പേരാണ് തണുപ്പിനെ തുടർന്ന് യുഎസ് കാനഡ ബോർഡറിൽ മരവിച്ച് മരിച്ചത്. മഞ്ഞിൽ തണുത്തുറഞ്ഞ നിലയിലായിരുന്നു പിഞ്ചുകുഞ്ഞ് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ. അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിലയിരുത്തൽ.



