ജങ്കാര്‍ നിലച്ചിട്ട് മാസം ഒന്ന്; വട്ടം കറങ്ങി ജനം

മോഹന്‍ ചാലിയം

ചാലിയം – ബേപ്പൂര്‍ കടവില്‍ ജങ്കാര്‍ സര്‍വ്വീസ് നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിക്കാത്തതു കാരണം ജനം യാത്രാ ദുരിതത്തില്‍. ദിവസേന നിറുക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

വിദ്യാര്‍ത്ഥികളും ജീവനക്കാരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ വാഹനങ്ങളുമായി ജങ്കാര്‍ വഴിയാണ് യാത്ര ചെയ്തിരുന്നത്.

ചാലിയം, കടലുണ്ടി, വള്ളിക്കുന്ന്, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ജങ്കാര്‍ യാത്ര.

മിനിട്ടുകള്‍ക്കകം ചാലിയത്തും ബേപ്പൂരിലും എത്തിയിരുന്ന യാത്രക്കാര്‍ ജങ്കാര്‍ സര്‍വ്വീസ് നിലച്ചതോടെ കരുവന്‍ തിരുത്തി, ഫറോക്ക് വഴി വട്ടം ചുറ്റി പത്തു കിലോമീറ്ററിലധികം യാത്ര ചെയ്താണ് എത്തുന്നത്.

കഴിഞ്ഞ 21ന് പോര്‍ട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ് 23 മുതല്‍ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ പോര്‍ട്ട് ഓഫീസര്‍ ഉത്തരവിട്ടത്.

അപാകതകള്‍ വിദഗ്ദ്ധ സഹായത്തോടെ പരിഹരിച്ച ശേഷം ജങ്കാര്‍ പരിശോധനക്ക് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

കടലുണ്ടി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ജങ്കാര്‍ സര്‍വ്വീസ്. കൊച്ചിയിലെ ഒരു കമ്പനിയാണ് കടവ് ലേലത്തിനെടുത്തത്. ജങ്കാര്‍ സര്‍വ്വീസിന് തടസ്സം നേരിടുകയാണെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കേണ്ടത് അവരുടെ ചുമതലയാണ്. ഇതൊന്നും തന്നെ പാലിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ യാത്രാ ദുരിതം അനുഭവിക്കയാണ്.
ജങ്കാര്‍ ഇപ്പോള്‍ പഴയ സില്‍ക്ക് ജട്ടിക്കു സമീപം നിര്‍ത്തിയിട്ടിരിക്കയാണ്.

ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും വിവിധ സംഘടനകളും നാട്ടുകാരും പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top