രാജ്യത്ത് ഒമിക്രോണ്‍ കുതിക്കുന്നു; രോഗികള്‍ 578, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനം കുതിക്കുന്നു. തിങ്കളാഴ്ച മാത്രം 156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോണ്‍ ബാധിതര്‍ 578-ലെത്തി. 151 പേര്‍ രോഗമുക്തരായി.

ഡല്‍ഹി(142), മഹാരാഷ്ട്ര(141), കേരളം(57), ഗുജറാത്ത്(49), രാജസ്ഥാന്‍(43), തെലങ്കാന(41) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. കേവിഡ് സ്ഥിരീകരിച്ചശേഷം ഒമിക്രോണ്‍ ഫലം കാത്തിരിക്കുന്നവരുടെ എണ്ണം 700 കടന്നു.

കോവിഡ്-ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ആഘോഷസമയമായതിനാല്‍ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് വര്‍ധിക്കാമെന്നും ഇത് വൈറസ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ മുന്നറിയിപ്പുനല്‍കി. ഇതു തടയാന്‍ ജില്ലതിരിച്ചുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ജില്ലാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. പരിശോധന വര്‍ധിപ്പിക്കണം. രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. കൃത്യമായ ചികിത്സ ഉറപ്പാക്കി രോഗവ്യാപനവും മരണനിരക്കും കുറയ്ക്കണം.

ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട് -ആഭ്യന്തര സെക്രട്ടറി കത്തില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top