വിവാഹ ടൂറിസത്തില്‍ 60 ലക്ഷം റിയാല്‍ വരുമാനവുമായി ഒമാന്‍

മസ്‌കത്ത്: വിവാഹ ടൂറിസത്തില്‍ 2024ല്‍ 60 ലക്ഷം റിയാലിലധികം വരുമാനം നേടിയതായി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയത്തിലെ (MHT) ഇവന്റ്‌സ് ഡയറക്ടര്‍ അന്‍വര്‍ ബിന്‍ സെയ്ദ് അല്‍ ബലൂഷി അറിയിച്ചു. ഒമാനെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി സ്ഥാപിക്കാനും, വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തിന്റെ അതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന തരത്തിലുള്ള പാക്കേജുകള്‍ ഒരുക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

വിവാഹ സംഘാടനത്തില്‍ വിദഗ്ധരായ പ്രധാന അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിച്ച് സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും ബലൂഷി എടുത്തു പറഞ്ഞു.ഒമാനിലെ വിവാഹ ടൂറിസത്തിന്റെ ഏറ്റവും വലിയ ഉറവിടം ഇന്ത്യയാണ്. ഇന്ത്യന്‍ അതിഥികള്‍ പലപ്പോഴും ആഴ്ചകളോളം താമസിക്കുന്നതിനായി ഹോട്ടലുകള്‍ മുഴുവനായും ബുക്ക് ചെയ്യാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, വിവാഹ ടൂറിസം ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും, ഈ പരിപാടികളുടെ സംഘാടനത്തെ പിന്തുണച്ച് വരുമാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിവാഹത്തിലും സാധാരണയായി 400നും 800നും ഇടയില്‍ അതിഥികള്‍ പങ്കെടുക്കാറുണ്ട്.

അല്‍ ബുസാന്‍ പാലസ്, ഷാംഗ്രി-ലാ ബാര്‍ അല്‍ ജിസ്സ, അനന്താര അല്‍ ജബല്‍ അഖ്ദര്‍ തുടങ്ങിയ ആഢംബര വേദികള്‍ പോലെ സിഫാവി ബുട്ടീക്ക് ഹോട്ടല്‍ പോലെ താങ്ങാനാവുന്ന ഓപ്ഷനുകളും രാജ്യത്തുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top