നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജില്‍ തന്നെ നിയമനം, ഉത്തരവിറക്കി സര്‍ക്കാര്‍

കോഴിക്കോട് : ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് നിയമനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരിലാണ് അനിത നടപടി നേരിട്ടത്. ഡിഎംഇ ആണ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമനം ഉത്തരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം അവസാനിപ്പിക്കുമെന്നും അനിത പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമ നടപടി തുടരുമെന്നും തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും അനിത പറഞ്ഞു.

അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നല്‍കുമെന്ന് നേരത്തെ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് എത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവിറങ്ങിയത്.

അതിജീവിതയ്‌ക്കൊപ്പം ആദ്യം മുതല്‍ നിലയുറപ്പിച്ച നഴ്‌സ് അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായി എന്നായിരുന്നു മന്ത്രിയുടെ ആരോപണം. പുനര്‍നിയമനം നല്‍കണമെന്ന് ഡിവിഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ആരോപിച്ച് അനിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കാനിരിക്കയാണ്.

പുനര്‍ നിയമനം നല്‍കാന്‍ മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണെങ്കിലും തന്റെ ഓഫീസില്‍ ഫയല്‍ എത്തിയത് ഇന്ന് മാത്രം എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംശയമുള്ളവര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കാമെന്നായിരുന്നു മന്ത്രി. സാങ്കേതിക കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ട്. അതുകൊണ്ടാണ് റിവ്യു ഹര്‍ജി ഫയല്‍ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top