HIGHLIGHTS : Not just to make money; No more ATMs for sugar pressure testing.
കൊച്ചി: . പണമെടുക്കാന്‍ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എ.ടി.എം. സഹായിക്കും. കേരളത്തിലെ ആശുപത്രികളില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹെല്‍ത്ത് എടിഎം സ്ഥാപിച്ചു. കാഴ്ചയില്‍ എ.ടി.എം. മെഷീൻ പോലെയൊക്കെ തന്നെയാണെങ്കിലും പണമല്ല ഇതില്‍നിന്ന് കിട്ടുന്നതെന്നു മാത്രം. ഷുഗറും പ്രഷറുമെല്ലാം പരിശോധിക്കാനും അകലെയുള്ള ആശുപത്രിയിലെ ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നതിനുമെല്ലാം ഈ എ.ടി.എമ്മിനെ ഉപയോഗിക്കാം.
സ്മാര്‍ട്ട് സിറ്റി മിഷന്‍ നഗര തലത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സി.എസ്.എം.എല്‍.) ആണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി ഇത്തരമൊരു സൗകര്യം ഏതാനും ദിവസം മുമ്പ് സ്ഥാപിച്ചത്. ഒരാള്‍ക്ക് രക്ത പരിശോധന നടത്തണമെന്നിരിക്കട്ടെ. രക്തത്തിന്റെ സാമ്പിള്‍ എടുത്ത സ്ട്രിപ്പ് എ.ടി.എമ്മിലേക്ക് ഇടണം. നിമിഷങ്ങള്‍ക്കകം പരിശോധനാ ഫലം കിട്ടും. ആരോഗ്യപ്രവര്‍ത്തകരോ പരിശീലനം നേടിയവരോ ആണ് ഹെല്‍ത്ത് എ.ടി.എം. പ്രവര്‍ത്തിപ്പിക്കുക. ഒട്ടേറെ രോഗികള്‍ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം ഹെല്‍ത്ത് എ.ടി.എം. ഉപകാരപ്രദമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ പരിശോധനകള്‍ നടത്താനായാല്‍ രോഗികള്‍ക്ക് ലാബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
ഒരു മനുഷ്യ സ്പര്‍ശനം കൊണ്ട് ആളുകളെ സ്‌ക്രീന്‍ ചെയ്യാനും അടിസ്ഥാന ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ ചെയ്യാനും ഹെല്‍ത്ത് എ ടി എം മെഷീന് സാധിക്കും. ഹെല്‍ത്ത് എ ടി എം ഓട്ടോമാറ്റഡ് ഹെല്‍ത്ത് സ്‌ക്രീനിങ്, ബേസിക് ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, ഡോക്ടറുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിങ്, ഹെല്‍ത്ത് റിപ്പോര്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവയ്ക്കു സൗകര്യമൊരുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയോ ഡോക്ടറുടെയോ ആക്‌സസ് ഇല്ലാത്ത സമയത്തു എല്ലാ അടിസ്ഥാന പ്രാഥമിക ആരോഗ്യ സേവനങ്ങളും എ ടി എം മെഷീന്‍ പോലെ ലഭ്യമാകുന്നതാണ്. രക്തസമ്മര്‍ദം, ഷുഗര്‍, ഇ.സി.ജി., ലിപിഡ് പ്രൊഫൈല്‍ തുടങ്ങി ഒട്ടേറെ പരിശോധനകള്‍ ഹെല്‍ത്ത് എ.ടി.എം. വഴി ചെയ്യാം. പ്രവര്‍ത്തനം വിജയകരമെന്നു കണ്ടാല്‍ ഹെല്‍ത്ത് എ.ടി.എം. മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.