മുന്നറിയിപ്പ് ബോര്‍ഡോ,സിഗ്നല്‍ ലൈറ്റോ ഇല്ല; പാണമ്പ്രയില്‍ അപകടം പതിവാകുന്നു

തേഞ്ഞിപ്പലം :പാണമ്പ്രയില്‍ വാഹനാപകടം പതിവാകുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് വാഹനം അപകടത്തില്‍ പെട്ടത്.കൊച്ചിയില്‍ നിന്നും ഇന്‍ഡോറിലേക്കു പാര്‍സല്‍ സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് പാണമ്പ്രയിലെ ഈയിടെ പുതുക്കി നിര്‍മിച്ച ഡിവൈഡറില്‍ കയറിയത്. ഡിവൈഡറിലൂടെ പതിനഞ്ചു മീറ്ററോളം കടന്നു പോയ വാഹനത്തിന്റെ ഡീസല്‍ ടാങ്കും ലീഫും പൊട്ടിയെങ്കിലും വലിയ ദുരന്തം ഒഴിവായി.

കഴിഞ്ഞ മാസം പാര്‍സല്‍ ലോറി ഡിവൈഡറില്‍ കയറിയതിനു പിന്നാലെയാണ് വീണ്ടും  മറ്റൊരു പാര്‍സല്‍ ലോറി ഡിവൈഡറില്‍ കയറിയത്.    വെളിച്ചം കിട്ടുന്ന തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡോ സിഗ്നല്‍ ലൈറ്റോ ഇല്ലാതിരുന്നതാണ് അപകടത്തിന് മുഖ്യ കാരണമെന്ന് ലോറി ഡ്രൈവറായ മധ്യപ്രദേശ് സ്വദേശി ദിനേശ് പറഞ്ഞു. എതിര്‍വശത്ത് നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലേക്കു തറച്ചതും മറ്റൊരു കാരണമായി ഡ്രൈവര്‍ ചൂണ്ടിക്കാട്ടി.

അപകടം നടന്ന് അല്‍പ സമയത്തിനകം സ്ഥലത്തെത്തി കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തതായി പോലീസ് പറഞ്ഞു .ഡ്രൈവറെ കൂടാതെ മറ്റൊരു സഹായിയും ലോറിയില്‍ ഉണ്ടായിരുന്നു.ഇടക്കിടെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും പാണമ്പ്രയില്‍ ഉടന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ ടവര്‍ ലൈറ്റുകളും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Share news
error: Content is protected !!
Scroll to Top