നിര്‍ഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കേസുകള്‍ തീര്‍ക്കാന്‍ അതിവേഗസംവിധാനം വേണം: വനിതാക്കമ്മിഷന്‍

Visit to Nirbhaya TVM 25 June 2014 1തിരു :സംസ്ഥാനത്തെ നിര്‍ഭയ കേന്ദ്രങ്ങളിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് മതിയായ താമസസൗകര്യം ലഭ്യമാക്കണമെന്നും അവരുടെ പേരിലുള്ള കേസുകള്‍ അനന്തമായി നീളുന്നത് ഒഴിവാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്നും കേരള വനിതാക്കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അടങ്ങുന്ന ശുപാര്‍ശ അടുത്ത കമ്മിഷന്‍ യോഗത്തിനു ശേഷം സര്‍ക്കാരിനു സമര്‍പ്പിക്കും. ചില അന്തേവാസികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്ന് നിര്‍ഭയ കേന്ദ്രം സന്ദര്‍ശിച്ചശേഷം കമ്മിഷനംഗങ്ങള്‍ അറിയിച്ചതാണിത്.

അഞ്ചും ആറും വര്‍ഷമായിട്ടും തീരാതെ നീളുന്ന കേസുകളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടുള്ള അനീതിയാണിത്. ഈ അവസ്ഥ അടിയന്തരമായി പരിഹരിക്കണം. ഇതിന് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണം. ചില കേസുകളില്‍ 164 സ്റ്റേറ്റ്‌മെന്റുപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നു കമ്മിഷന്‍ കണ്ടെത്തി.

പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണു കുട്ടികള്‍. അതുകൊണ്ടുതന്നെ ഓരോ കേന്ദ്രത്തിലും സ്ഥിരം കൗണ്‍സെലര്‍ അനിവാര്യമാണെന്നും കമ്മിഷനംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള കേന്ദ്രത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരിഞ്ഞാണു കഴിയുന്നത്. ഇരുപത്തഞ്ചുപേര്‍ക്കു പോലും സൗകര്യമില്ലാത്ത ഇവിടെ 48 പേരാണു താമസിക്കുന്നത്. ഇതില്‍ 17 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കു പഠിക്കാന്‍ ഈ ജനബാഹുല്യം തടസമാണ്. പത്തുവയസില്‍ താഴെയുള്ളവരാണു നാലുപേര്‍. കെട്ടിടം സുരക്ഷിതവും പുതിയതുമൊക്കെ ആണെങ്കിലും മതിയായ ശ്രദ്ധ ആവശ്യമുള്ള സഹചര്യമാണിത്. കൂടുതല്‍ സ്ഥലസൗകര്യവും വേഗം ഉണ്ടാക്കണം.

കഴിഞ്ഞദിവസമുണ്ടായ സംഭവം കുട്ടികളുടെ മേല്‍ പുറത്തുള്ളവരുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇവര്‍ ബന്ധപ്പെടന്‍ ശ്രമിച്ചവര്‍ അത്ര നല്ല പശ്ചാത്തലമുള്ളവരല്ല. ഇത്തരക്കാരുടെയൊക്കെ നമ്പരുകള്‍ അന്തേവാസികളുടെ കയ്യില്‍ ഉണ്ട്. വാര്‍ഡന്‍ ഉറങ്ങുമ്പോള്‍ ആ മുറിയിലെ ഫോണ്‍ കുട്ടികള്‍ ഉപയോഗിച്ചു എന്നാണു മനസിലാക്കാന്‍ കഴിഞ്ഞത്.

കമ്മിഷനംഗങ്ങള്‍ എത്തുമ്പോള്‍ ഉത്തരവാദിത്തമുള്ള ആരും നിര്‍ഭയ കേന്ദ്രത്തില്‍ ഉണ്ടയിരുന്നില്ല. മഹിളാസമാഖ്യയിലുള്ള രണ്ടു സ്ത്രീകളാണ് ഉണ്ടയിരുന്നത്. ഇന്ന് ജീവനക്കാരരും ഇല്ലാത്തതുകൊണ്ട് ഫോണ്‍ വിളിച്ച് ഏര്‍പ്പാടു ചെയ്തതാണു തങ്ങളെയെന്ന് അവര്‍ വിശദീകരിച്ചു. ഇതെല്ലാം കമ്മിഷന്‍ ഗൗരവമായി നിരീക്ഷിച്ചു. കമ്മിഷനംഗങ്ങളാണെന്നു പറഞ്ഞിട്ടും അകത്തുകയറാന്‍ ഇവര്‍ വളരെനേരം അനുവദിച്ചുമില്ല.
കമ്മിഷന്‍ തുടര്‍ന്ന് സമൂഹ്യനീതിവകുപ്പിന്റെ സ്ത്രീകള്‍ക്കുള്ള വൃദ്ധസദനവും വികലാംഗസദനവും മഹിളാമന്ദിരവും സന്ദര്‍ശിച്ചു. ഭൂമി കൈക്കലാക്കിയശേഷം മകള്‍ ഉപേക്ഷിച്ച വൃദ്ധമാതാവ് വയോജനസംരക്ഷണനിയമപ്രകാരം നല്‍കിയ കേസ് ഒരുവര്‍ഷമായി നീളുന്നതായി അവര്‍ പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമയി ഇടപെട്ട് വേഗം പ്രശ്‌നപരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് അംഗങ്ങള്‍ ഉറപ്പുനല്‍കി.

അംഗങ്ങളായ നൂര്‍ബീന റഷീദ്, കെ.എ. തുളസി എന്നിവരും ഡയറക്ടര്‍ എ. അനില്‍ കുമാറുമാണ് സന്ദര്‍ശനം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top