പുതുവത്സരാഘോഷം നിയന്ത്രണം വിട്ടാല്‍ പിടിവിഴും; വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക, കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: ആഘോഷത്തിമര്‍പ്പില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേശക്കാര്‍ ചീറിപ്പായാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡിസംബര്‍ 30, 31 തീയതികളില്‍ ജില്ലയിലെ ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍ ഗ്രാമീണ റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗംവും, തിരൂരങ്ങാടി, മലപ്പുറം, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തും.

മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നല്‍ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സ് റദ്ദ് ചെയ്യും. രൂപ മാറ്റം നടത്തിയ വാഹനങ്ങള്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ആര്‍ ടി ഒ കെ കെ സുരേഷ് കുമാര്‍ പറഞ്ഞു. മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയില്‍ വിവിധ വര്‍ണ്ണ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും, ശബരിമല തീര്‍ത്ഥാടന കാലം നിലനില്‍ക്കുന്നതിനാല്‍ പുതുവത്സരദിനത്തില്‍ ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെയും, കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം മക്കള്‍ അപകടത്തില്‍ പെടാതിരിക്കാനും മറ്റുള്ളവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളില്‍ വാഹനം കൊടുത്തു വിടാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ നടപടികള്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും, ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ ടി ഒ കെ കെ സുരേഷ് കുമാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top