ആമാശയത്തില്‍ മൊട്ടുസൂചി കുടുങ്ങി; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്തു

കാക്കനാട്: വസ്ത്രത്തില്‍ കുത്താനാനായി കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങിപ്പോയ പത്താം ക്ലാസുകാരി അനുഭവിച്ചത് മണിക്കൂറുകള്‍ നീണ്ട കൊടുംവേദന. ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി 10 മണികൂറുകള്‍ക്കുശേഷം ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍ പുറത്തെടുത്തു. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന(15)യാണ്‌ കടിച്ചു പിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.

6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞുപോയപ്പോള്‍ അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌സറേ എടുത്തപ്പോള്‍ മൊട്ടുസൂചി ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളില്‍ കാണിച്ചെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെ ആസ്‌ററര്‍ മെഡ്‌സിറ്റി ആശുപത്രിയിലേക്കു മാറ്റി. അവിടെ എക്‌സറേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ്‌ എന്‍ഡോസ്‌കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ആരോഗ്യനില വീണ്ടെടുത്ത പെണ്‍കുട്ടി വൈകാതെ ആശുപത്രി വിട്ടു.

Share news
error: Content is protected !!
Scroll to Top