കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ 6000 രൂപ തിരികെ വാങ്ങാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ‘പിഎം കിസാൻ’ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ ആറായിരം രൂപ 15 ദിവസത്തിനുള്ളിൽ തിരികെ അടയ്ക്കണമെന്നാണ് കർഷകർക്ക് ലഭിച്ച നോട്ടീസിൽ പറയുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട്
ചെയ്തു.
കോട്ടയം പള്ളിക്കത്തോട്ടിൽ മാത്രം നൂറു കണക്കിന് കർഷകർക്ക് നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. തിരികെ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഭാവിയിൽ നിയമ കുരുക്കുകൾ ഉണ്ടാകുമെന്ന് നോട്ടീസിൽ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സ്വന്തം പേരിൽ സ്ഥലമില്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയം കൃഷി വകുപ്പ് മുഖേനയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യ ഗഡുവായ 2000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തിയിരുന്നു. തുടര്‍ന്നുള്ള ഗഡുക്കളും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാൻ ആവശ്യമാണെന്നായിരുന്നു നിബന്ധന. കരം കെട്ടിയ രസീത്, ആധാര്‍ കാര്‍ഡ്, റേഷൻ കാര്‍ഡ്, തിരിച്ചറിയൽ കാര്‍ഡ് എന്നിവ അടക്കം പരിശോധിച്ച ശേഷമായിരുന്നു തുക അനുവദിച്ചത്. അക്കൗണ്ടിൽ ലഭിച്ച പണം ചെലവഴിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.




