തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് മാര്‍ച്ച്

തിരൂരങ്ങാടി: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഉപരോധിച്ചു. മൃതദേഹത്തോട് അനാദരവ് കാണിച്ച ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുക, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു താലൂക്ക് ആശുപത്രി കവാടത്തിന് മുന്നില്‍ യൂത്ത്ലീഗ് സമരം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് സമരം നടത്തിയത്.

പ്രതിഷേധ മാര്‍ച്ച് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പി.ടി സലാഹുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉപരോധം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി കൗണ്‍സിലറും ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സൈതലവി കടവത്ത് ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി നമ്പുളം റോഡ് ജംങ്ഷനിലെ കെ.ടി. ബീരാന്‍ കോയയുടെ മൃതദേഹമാണ് പോസ്റ്റ് മോര്‍ട്ടത്തിന് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചത്. ഞായറാഴ്ച്ച രാവിലെ പതിനൊന്നര മണിയോടെയാണ് ബീരാന്‍ കോയ നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെടുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരെത്തി 12 മണിയോടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. കോവിഡ് പരിശോധനക്കായി സാമ്പില്‍ ശേഖരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. രാത്രി എട്ട് മണിയോടെ പരിശോധനാഫലം നഗറ്റീവാണെന്ന് വിവരം ലഭിച്ചു.
രാവിലെ ഒന്‍പത് മണിയോടെ തന്നെ പരപ്പനങ്ങാടി പോലീസ് ഇന്‍ക്വാസ്റ്റ് പൂര്‍ത്തിയാക്കിയിട്ടും പോസ്റ്റ് മോര്‍ട്ടം നടത്താനോ മൃതദേഹം വിട്ട് നല്‍കാനോ ഡോക്ടര്‍ തെയ്യാറായില്ലെന്നാണ് ആക്ഷേപം. പിന്നീട് മൃതദേഹം ഉച്ചക്ക് 12.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയാണുണ്ടായത്.

പോസ്റ്റ് മോര്‍ട്ടത്തിന് വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധ സമരത്തില്‍ കമ്മിറ്റി പ്രസിഡന്റ് പി അലി അക്ബര്‍, ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ഭാരവാഹികളായ നവാസ് ചെറമംഗലം, പി.പി അഫ്‌സല്‍, അസീസ് ഉള്ളണം, ടി.കെ നാസര്‍, നൗഷാദ്, സലാം പരപ്പനങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top