സംഗീത സംവിധായകന്‍ കെ. ജെ. ജോയ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലര്‍ച്ചെ 2:30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. 1975ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 12 ഹിന്ദി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയില്‍ ആണ് സംസ്‌കാരം നടത്തുക.

1975-ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ ആയിരുന്നു സംഗീത സംവിധായകനായുള്ള ആദ്യ മലയാളചിത്രം. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യന്‍ അന്തിക്കാടും. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മനുഷ്യമൃഗം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു. പാശ്ചാത്യശൈലിയില്‍ ജോയ് ഒരുക്കിയ മെലഡികള്‍ സംഗീതപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എന്‍സ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാന്‍ മിഴി, സര്‍പ്പത്തിലെ സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top