എംപിമാരുടെ പരാതി; കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം

കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്. നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്നാണ് എം പി മാരുടെ ആരോപണം. പുന:സംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.

പുനഃസംഘടന സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു.

എന്നാല്‍ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കവെ ആണ് ചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാര്‍ ഹൈക്കമാന്റിനെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top