വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളി; ശിവസേന സഖ്യ സര്‍ക്കാര്‍ രാജിവച്ചേക്കും

മുംബൈ: വിമതനീക്ക തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയോടാണ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളത്. ഉദ്ധവിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും നീക്കംചെയ്തു.

വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് (മഹാവികാസ് അഘാഡി) സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്.

ഏകനാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന. ഏ ഐ സിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ശരദ് പവാര്‍ എന്‍ സി പി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നുച്ച തിരിഞ്ഞ് പ്രത്യേക മന്ത്രിസഭ യോഗം ചേരും. ഇതിനു ശേഷം ഉദ്ധവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നടത്തും. മന്ത്രിസഭ രാജിവച്ചേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ വിമത എം എല്‍ എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലാണുള്ളത്. ഹോട്ടലിന് അസം സര്‍ക്കാര്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണ്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയയ്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്.

 

Share news
error: Content is protected !!
Scroll to Top