കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ 19ലേക്ക് മാറ്റി

ബാംഗ്ലൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. ഏഴുമാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാല്‍ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്നലെ അപേക്ഷ എത്തിയത്. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാനായി ഹര്‍ജി 19-ലേക്ക് മാറ്റുകയായിരുന്നു. വ്യാപാരം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ കൂടുതല്‍ പണമെത്തിയതെന്നും പിതാവും സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.

അതേസമയം, ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാതെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് പ്രതിയല്ല. എന്നാല്‍ ലഹരി ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്.

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാതെയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍.

Share news
error: Content is protected !!
Scroll to Top