കേരളത്തിന്റെ ഭൂപ്രകൃതി സാഹസിക ടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അന്തർദേശീയ കയാക്കിങ് മത്സരം- മലബാർ റിവർ ഫെസ്റ്റിവൽ ആഗസ്റ്റ്‌ 12,13,14 തിയതികളിൽ 

ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ കേരളം സാഹസിക ടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പിലെ ഇടപെടലുകളും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും സാഹസിക ടൂറിസം മേഖലയെ പുതിയ മാനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തർദേശീയ കയാക്കിങ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ​ഗവ. ​ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുയായിരുന്നു മന്ത്രി.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനുമായി ചേർന്നാണ് അന്തർ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12,13,14 തീയതികളിലായി മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ തുഷാര​ഗിരിയിൽ വെച്ചാണ് മത്സരം നടത്തുക.

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്‌ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. 20 വിദേശ രാജ്യങ്ങളിൽ നിന്നായി നൂറിൽപ്പരം അന്തർദേശീയ കലാകാരന്മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുന്നൂറിൽപ്പരം ദേശീയ കയാക്കർമാരെയും പങ്കെടുപ്പിക്കും. കേരളത്തിൽ നിന്നുള്ള താരങ്ങളും മഴ മഹോത്സവത്തിൽ മാറ്റുരയ്ക്കും.

രണ്ടുവർഷത്തിനു ശേഷം സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ സാങ്കേതിക നിർവ്വഹണം വഹിക്കുന്നത് ഇന്ത്യൻ കയാക്കിങ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക വിദഗ്ധരാണ്. നേപ്പാളിൽ നിന്നുള്ള ഇനിഷ്യേറ്റീവ് ഔട്ട്ഡോർ ടീമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്. കാശ്മീരിൽ നിന്നുള്ള എൽജ് ടൈമിംഗ് സമയനിയന്ത്രണത്തിന്റെ ചുമതല വഹിക്കും. മഴ മഹോത്സവത്തിന്റെ നടത്തിപ്പിനായി ടൂറിസം വകുപ്പ് മന്ത്രി മുഖ്യരക്ഷാധികാരിയായ ഓർഗനൈസിംഗ് കമ്മിറ്റിയും 12 സബ് കമ്മിറ്റികളും പ്രവർത്തിക്കും.

Share news
error: Content is protected !!
Scroll to Top