കടകംപള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

തിരുവന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ തലങ്ങളില്‍ നിന്നും സംഭാവന. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. തന്റെ ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു വിഹതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് വഴി ദുരന്തമുഖത്തും കോര്‍പ്പറേറ്റ് പ്രതിപത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കാണിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.
ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പരമാവധി പേർക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ഈ മഹാമാരിയെ പിടിച്ച്…

Posted by Kadakampally Surendran on Saturday, 24 April 2021

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പരമാവധി പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്നതാണ് ഈ മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ നിലവില്‍ നമ്മുടെ മുന്നിലുള്ള പ്രതിവിധി. മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുവാന്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വലിയ വില കൊടുത്ത് വാക്സിന്‍ നേരിട്ട് വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം.

വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് വഴി ദുരന്തമുഖത്തും കോര്‍പ്പറേറ്റ് പ്രതിപത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കാണിക്കുന്നത്.
എത്രതുക ചിലവായാലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിനേഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങള്‍ വാക്സിന്‍ ചാലഞ്ചുമായി മുന്നോട്ടു വന്നു 3 കോടി രൂപയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞു.

വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ എന്റെ ഓഫീസിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം ജനങ്ങള്‍ ആഹ്വാനം ചെയ്ത ക്യാംപെയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനം രേഖപ്പെടുത്തുകയും ചെയ്യുന്നു,’ കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

 

Share news
error: Content is protected !!
Scroll to Top