മികവുത്സവം; ആദ്യദിവസം 157 പേര്‍ പരീക്ഷയെഴുതി

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ആദ്യദിവസം ജില്ലയില്‍ 157 പേര്‍ പരീക്ഷയെഴുതി. തിരൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലെ പഠിതാക്കളാണിവര്‍. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എട്ടുദിവസങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മൂന്നുമണിക്കൂറാണ് സമയം. 14ന് പരീക്ഷ അവസാനിക്കും.

ജില്ലയില്‍ 132 കേന്ദ്രങ്ങളിലായി 2738 പേരാണ് പരീക്ഷയെഴുതുന്നത്. പഠിതാക്കളില്‍ കൂടുതലും സ്ത്രീകളാണ്. 2166 പേര്‍. 572 പുരുഷന്മാരും പരീക്ഷ എഴുതുന്നുണ്ട്. 33 ഭിന്നശേഷിക്കാരും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.

സംസ്ഥാനത്തെ പ്രായംകൂടിയ പഠിതാവ് മൊറയൂര്‍ സ്വദേശി സുബൈദ (90), ജില്ലയിലെ പ്രായംകുറഞ്ഞ പഠിതാവ് കോട്ടക്കല്‍ സ്വദേശി സഫ്വാന്‍ (15) എന്നിവര്‍ വരുംദിവസങ്ങളില്‍ സാക്ഷരതാ പരീക്ഷ എഴുതും.

ജില്ലയിലെ എസ്സി, എസ്ടി കോളനിയിലുള്ളവരെ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാകേന്ദ്രങ്ങളിലൂടെ പ്രേരക്മാര്‍ മുഖേന പഠിതാക്കളെ കണ്ടെത്തി പരിശീലനം നല്‍കിയിരുന്നു.

ഇത്തവണ എസ്സി വിഭാഗത്തില്‍ 1328 പഠിതാക്കളും എസ്ടി വിഭാഗത്തില്‍ 60 പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്കായി കോളനികളില്‍തന്നെ പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പരീക്ഷയുടെ ആദ്യദിവസം വഴിക്കടവ് പഞ്ചായത്തിലെ പുളിക്കല്‍ കോളനി, നല്ലംതണ്ണി കോളനി, പെരുംപിലാവ് കോളനി എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം പേര്‍ പരീക്ഷയെഴുതി.

Share news
error: Content is protected !!
Scroll to Top