
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 നോടനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി കോഴിക്കോട് നാടകോത്സവത്തിന് അരങ്ങൊരുങ്ങുന്നു. ടൗണ്‍ഹാളില്‍ എം ടി വാസുദേവന്‍ നായരുടെ ചിരസ്മരണക്ക് സര്‍ഗാഭിവാദ്യമായി സബര്‍മതി ഒരുക്കിയ ‘എം ടി, എഴുത്തിന്റെ ആത്മാവ്’ ദൃശ്യശില്പത്തോടെയാണ് നാടകോത്സവത്തിന് തുടക്കമാകുക. എം ടി രചനകളിലെ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും നിറഞ്ഞു നില്‍കുന്നതാണ് സബര്‍മതി തിയേറ്റര്‍ വില്ലേജ് അവതരിപ്പിക്കുന്ന നാടകം.
അടിച്ചമർത്തലിന്റെയും അരികുവൽക്കരണത്തിന്റെയും കഥ പറയുന്ന തങ്കനാട്ടം രണ്ടാം ദിനം അരങ്ങിലെത്തും. നന്മ പെരുമണ്ണയുടെ നേതൃത്വത്തിൽ ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ ക്ഷേത്രമുറ്റങ്ങളിൽ ദൈവവേഷം കെട്ടിയാടുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥയാണ് പറയുന്നത്. ശേഷം ഛന്ദസ്സ് സംവിധാനം ചെയ്ത എസ്‌കേപ്പ് നാടകവും അരങ്ങേറും. കോഴിക്കോട് രംഗഭാഷയുടെ ’മിഠായിത്തെരുവ് ’ മൂന്നാം ദിനം അവതരിപ്പിക്കും. രാജീവൻ മമ്മിളിയാണ് സംവിധാനം. അവസാന ദിവസം നിഴൽപ്പാവക്കൂത്തും അരങ്ങേറും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




