ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വന്‍ പ്രതിഷേധം. ലങ്കന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം വന്‍ പ്രതിഷേധം. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ അര്‍ദ്ധസൈനിക വിഭാഗമായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കര്‍ഫ്യൂ നീക്കിയെന്ന് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്‌സ കുടുംബത്തിലെ എല്ലാവരും സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം.
വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസല്‍ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂര്‍ പവര്‍ക്കട്ടിലാണ്. റോഡുകളില്‍ ഗതാഗതം കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ നിര്‍ത്തി.
വൈദ്യുതി പ്രശ്‌നം മൊബൈല്‍ ഫോണ്‍ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകള്‍ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ അണച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.




