ട്വിറ്ററില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെയടക്കം കൂട്ട പിരിച്ചുവിടല്‍

ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍. ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ്. എഞ്ചിനീയറിങ് , മാര്‍ക്കറ്റിങ് , സെയില്‍സ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയില്‍ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയില്‍ 200 ല്‍ അധികം ജീവനക്കാരാണ് ഉള്ളത്. പുറത്താക്കല്‍ നടപടിക്ക് മുന്‍പ് ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയോ എന്നതില്‍ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ച അറിയിപ്പ്.

ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റര്‍ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയില്‍ ട്വിറ്റര്‍ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്‌കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വര്‍ക്ക് ഫ്രം ഹോം നയം മാറ്റാനും മസ്‌ക് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സി ഇ ഒ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളായിരുന്നു ട്വിറ്ററിന്റെ സി ഇ ഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളില്‍ മസ്‌കിന് എതിരെ നിന്നത് പരാഗയിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്‌ക്ക് ഏറ്റെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത്. പരാഗ് അഗര്‍വാളിനൊപ്പം ഫിനാന്‍സ് ചീഫ് നെഡ് സെഗാള്‍, സീനിയര്‍ ലീഗല്‍ സ്റ്റാഫര്‍മാരായ വിജയ ഗാഡ്ഡെ, സീന്‍ എഡ്ജെറ്റ് എന്നിവരെയും മസ്‌ക് ആദ്യം തന്നെ പുറത്താക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top