കോവിഡിനെ നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അഞ്ചിന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞു.

മന്‍മോഹന്‍ സിംഗിന്റെ കത്തിലെ അഞ്ച് നിര്‍ദ്ദേശങ്ങള്‍

സമയാസമയങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് ഉറപ്പു വരുത്താനായി, അടുത്ത ആറു മാസത്തിനിടെ എത്ര വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം.

വാക്‌സിനുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ ലഭ്യമാക്കണം.

വാക്‌സിന്‍ഷന്‍ എടുക്കുന്നവരുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് കൂടി കൈമാറണം.

പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം.

വാക്‌സിന്‍ ക്ഷാമം നേരിട്ടാല്‍ വിശ്വസനീയമായ ഏജന്‍സികളുടെ അനുമതി ലഭിച്ച വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യണം

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വര്‍ധിച്ചത്.

തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേര്‍.

 

 

Share news
error: Content is protected !!
Scroll to Top