മഞ്ചേരി മെഡിക്കല്‍ കോളേജിന് അഭിമാനിക്കാം: ഇന്ന് മൂന്ന് പേര്‍ കൂടി രോഗമുക്തരായി

കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം വൈകാതെ ആശുപത്രി വിടും
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച മൂന്നു പേര്‍ കൂടി രോഗമുക്തരായി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവര്‍ക്കാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

ഇവര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 11 ആയി. ഇതുവരെ എട്ട് പേരാണ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇപ്പോള്‍ രോഗമുക്തരായ മൂന്നു പേരെ കൂടാതെ നിലവില്‍ എട്ടു പേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതരായി ഐസൊലേഷനില്‍ കഴിയുന്നത്. രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്.

കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതില്‍ എട്ട് പേര്‍ ആശുപത്രി വിട്ടു. മൂന്ന് പേര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ആശുപത്രിയില്‍ തുടരുകയാണ്. എട്ട് പേരാണ് നിലവില്‍ രോഗബാധിതരായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ഇതുവരെ 1,462 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 22 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന്
പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 4,817 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കര്‍മ്മനിരതമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍

കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ഇന്നലെ (ഏപ്രില്‍ 15) 72 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 118 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. ഒമ്പത് പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 556 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 219 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്ന് ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top