മൃതദേഹം പോസ്റ്റ്‌മോര്ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി മഞ്ചേരി മെഡിക്കല്‍ കോളേജ്

മഞ്ചേരി: വിഷം കഴിച്ച് ചികിത്സയിലിരിക്കേ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഗുരുതര വീഴ്ച മനസിലാക്കിയതോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ മൃതദേഹം വീണ്ടും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കീഴാറ്റൂര്‍ അരിക്കണ്ടംപാക്ക് തച്ചിങ്ങനാടം നല്ലൂര്‍ പള്ളിക്കര തൊടി കുഞ്ഞമ്മ എന്ന ചിന്നൂട്ടി (68) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡിസംബര്‍ 30 നാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഇവര്‍ മരണപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. രേഖകള്‍ കൃത്യമാക്കാന്‍ ഉണ്ടോയെന്ന് ബന്ധുക്കള്‍ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതേ തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

സംസ്‌കാര ചടങ്ങിനുള്ള നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ, 11.30 ഓടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകളിലേക്ക് കടക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഇതു കേള്‍ക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മേലാറ്റൂര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വൈകീട്ട് അഞ്ചരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top