മാനന്തവാടി: വയനാട്ടിലെ മാനന്തവാടി ലിറ്റര്‍ ഫ്ളവര്‍ സ്‌കൂളില്‍ തട്ടം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. നേരത്തേ, കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും വേണമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. സബ് കളക്ടര്‍ ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തനിക്ക് വീഴ്ച സംഭവിച്ചതായി സമ്മതിച്ചത്.
സംഭവം വിവാദമായതോടെ നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുതെന്നും പ്രധാനാധ്യാപിക മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ഷാള്‍ ധരിച്ച് ക്ലാസിലെത്തിയ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ തിരിച്ച് അയച്ചതാണ് വിവാദമായത്.
”സ്‌കൂളിലെ നിയമം അനുസരിച്ച് ഷാള്‍ അനുവദിക്കാനാവില്ല. ഒരു മതത്തിന്റെ കാര്യവും സ്‌കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ പഠിക്കാനാണ് വരുന്നത്. കൈകള്‍ ഇത്രയും മറച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നത്. ‘ കുട്ടിയുടെ പിതാവിനോട് പ്രിന്‍സിപ്പല്‍ ഇത്തരത്തില്‍ ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.




