തിരുവനന്തപുരം : അടിസ്ഥാനവസ്തുതകള്‍പോലും തെറ്റിച്ച് നല്‍കുന്ന മലയാളമനോരമയെ പരിഹസിച്ച് ഡോ. തോമസ് ഐസക്. ‘കിഫ്ബി പദ്ധതികള്‍ 60,000 കോടിയെന്ന് സര്‍ക്കാര്‍ ; രേഖകളില്‍ 7,274 കോടി’ എന്ന വാര്‍ത്തയാണ് തോമസ് ഐസകിനെ ചെടിപ്പിച്ചത്.
“അച്ചടിക്കുന്നത് 20 ലക്ഷം കോപ്പികൾ, വീട്ടിലെത്തുന്നത് ഒരെണ്ണം മാത്രം”.
മനോരമയെക്കുറിച്ച് ഇങ്ങനെയൊരു തലക്കെട്ടിൽ വാർത്ത…
Posted by Dr.T.M Thomas Isaac on Friday, 19 March 2021
‘അച്ചടിക്കുന്നത് 20 ലക്ഷം കോപ്പികള്‍, വീട്ടിലെത്തുന്നത് ഒരെണ്ണം മാത്രം’.
മനോരമയെക്കുറിച്ച് ഇങ്ങനെയൊരു തലക്കെട്ടില്‍ വാര്‍ത്ത കണ്ടാല്‍ എന്തു വിചാരിക്കും? വാര്‍ത്ത എഴുതിയവരുടെ മനോനിലയെക്കുറിച്ച് സംശയിക്കും. ഒരു വീട്ടില്‍ ഇടാനല്ല 20 ലക്ഷം കോപ്പി അച്ചടിയ്ക്കുന്നത് എന്നൊക്കെ വാദിച്ചു സമര്‍ത്ഥിക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് ആലോചിച്ചു നോക്കൂ.
അതുപോലൊന്നാണ് ‘കിഫ്ബി പദ്ധതികള്‍, 60000 കോടിയെന്ന് സര്‍ക്കാര്‍, രേഖകളില്‍ 7274 കോടി മാത്രം’ എന്ന മനോരമാ വാര്‍ത്തയെന്ന് തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മലയാളമനോരമയിലെ ഈ തലക്കെട്ടു വായിച്ചാല്‍ എന്തു തോന്നും? 60000 കോടിയുടെ പദ്ധതികള്‍ എന്ന സര്‍ക്കാര്‍ വാദം തെറ്റാണ് എന്നല്ലേ. രേഖകളില്‍ ആകെയുള്ളത് 7274 കോടിയുടെ പദ്ധതികള്‍ മാത്രമാണെന്നും അതിനെ പെരുപ്പിച്ചു കാണിക്കുകയാണ് എന്നുമല്ലേ.
പക്ഷേ, ഇന്‍ട്രോയിലേയ്ക്കു വന്നാലോ? ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കാണ് 7274 കോടി. അതായത്, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച്, ടെന്‍ഡര്‍ നല്‍കി, പണി പൂര്‍ത്തിയാക്കി ബില്ലു സമര്‍പ്പിച്ച വകയില്‍ കൊടുത്ത തുക. എന്നുവെച്ചാല്‍ തലക്കെട്ടിന്റെ വ്യംഗ്യമല്ല, വാര്‍ത്തയില്‍.
അതവിടെ നില്‍ക്കട്ടെ. ഒരു പദ്ധതി അംഗീകരിച്ചാലുടനെ മുഴുവന്‍ തുകയും ചെലവഴിക്കുന്ന കിനാശേരി ലോകത്തിന്റെ ഏതു ഭാഗത്താണാവോ? പദ്ധതി അംഗീകരിച്ച്, ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി, ടെന്‍ഡര്‍ ഉറപ്പിച്ച്, പണി പൂര്‍ത്തിയാക്കി ബില്ലു സമര്‍പ്പിക്കുമ്പോഴാണ് പണം നല്‍കുക. അപ്പോഴാണ് സര്‍ക്കാര്‍ രേഖയില്‍ ചെലവ് കാണിക്കുക. അല്ലാതെ പദ്ധതിയ്ക്ക് അനുമതി നല്‍കിയാലുടനെ ആര്‍ക്കും പണം കൊടുക്കാനാവില്ല.
ഇത്തരം അടിസ്ഥാനവസ്തുതകള്‍ പോലും അറിയാതെ എങ്ങനെയാണ് ഒരു പ്രമുഖ പത്രത്തില്‍ ലേഖകന്റെ തൊഴില്‍ ചെയ്യാനാവുക? ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചാല്‍ എങ്ങനെയാണ് എഡിറ്ററുടെ അനുമതി ലഭിക്കുക? സ്വന്തം വാര്‍ത്തയുടെ ഗുണമേന്മയെക്കുറിച്ച് ഇത്ര കരുതലേ അവര്‍ക്കുള്ളൂ എന്നാണോ? അതോ വായനക്കാരൊക്കെ വെറും മണ്ടന്മാരാണ് എന്നാണോ കരുതുന്നത്? ആയിരിക്കും. അല്ലെങ്കില്‍പ്പിന്നെ ഇത്തരം വാര്‍ത്തകളെങ്ങനെ പ്രസിദ്ധീകരണയോഗ്യമാകും? എന്നു തോമസ് ഐസക് ചോദിച്ചു.
ഈ നിലവാരത്തില്‍ ഒരു ഗംഭീര തലക്കെട്ട് ഞാനും നിര്‍ദ്ദേശിക്കട്ടെ.
‘പമ്പു ചെയ്യുന്നത് ഒരു ടാങ്ക് വെള്ളം, കുടിക്കാനെടുക്കുന്നത് വെറും ഒരു ഗ്ലാസ്’!




