രണ്ട് വര്‍ഷത്തിനിടെ മാളവിക ഹെഗ്‌ഡെ വീട്ടിയത് 5500 കോടി രൂപയുടെ കടം

രാജ്യത്തെ ഏറ്റവും വലിയ കോഫി പാര്‍ലര്‍ ശൃംഖലയായ കഫേ കോഫി ഡേ(സിസിഡി) ഉടമ വിജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുമ്പോള്‍ കമ്പനിയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന കച്ചവട തന്ത്രങ്ങള്‍ തനിക്ക് നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നെഴുതി അയാള്‍ ജീവനൊടുക്കി. തുടര്‍ന്ന് സിസിഡിയുടെ സിഇഒ ആയി മാളവിക ഹെഗ്‌ഡെ സ്ഥാനമേറ്റു. സിദ്ധാര്‍ത്ഥയുടെ ഭാര്യ എന്ന വിലാസം മാത്രമുള്ളിടത്തുനിന്ന് സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പര്‍ വുമണായി മാറിയിരിക്കുകയാണ് മാളവിക. 2019 മാര്‍ച്ചില്‍ 7200 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന കഫേ കോഫി ഡേ 2021 മാര്‍ച്ചില്‍ കടപ്പെട്ടിരിക്കുന്നത് വെറും 1731 കോടി രൂപയാണ്!

1996 ജൂലായ് 11ന് ബെംഗളൂരുവില്‍ തുടങ്ങിയ കഫേ കോഫി ഡേ വളരെ വേഗം വളര്‍ന്നു. വളരെ സവിശേഷതയുള്ള ബിസിനസ് മോഡലാണ് സിസിഡിയെ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ കാപ്പികള്‍ക്കായി സിസിഡി സ്വയം കൃഷി ചെയ്തു. കാപ്പി കൃഷി ചെയ്ത്, വിളവെടുത്ത്, കാപ്പിയുണ്ടാക്കി സിസിഡി ആളുകളെ കുടിപ്പിച്ചു. കാപ്പിക്കുരു അവര്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. കാപ്പിക്കുരു മാത്രമല്ല, കോഫി മെഷീനുകളും സിസിഡികളിലെ ഫര്‍ണിച്ചറുകളുമെല്ലാം ഉണ്ടാക്കിയതും അവര്‍ തന്നെയായിരുന്നു. അങ്ങനെ ചെലവ് ചുരുക്കലിന്റെ ബിസിനസ് മോഡല്‍ വേഗം ഹിറ്റായി. സിസിഡി വളര്‍ന്നു. 2011 ആകുമ്പോഴേക്കും 1000ലധികം സിസിഡി ഔട്ട്ലെറ്റുകള്‍ രാജ്യത്തുണ്ടായി. കാര്യങ്ങളൊക്കെ ശുഭകരമെന്ന് നമ്മള്‍ കരുതി. പക്ഷേ, ഔട്ട്ലെറ്റുകള്‍ പലതും പൂട്ടിക്കൊണ്ടിരുന്നു. ഒടുവില്‍, 2019ല്‍ സിസിഡിയുടെ ലോവസ്റ്റ് പോയിന്റ്. സ്ഥാപകനും സിഇഒയുമായ വിജി സിദ്ധാര്‍ത്ഥ ജീവനൊടുക്കി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്ലെറ്റുകള്‍ക്കും പൂട്ട് വീണു.

തകര്‍ച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വര്‍ഷം 3100 ആയി കുറഞ്ഞു. 2021ല്‍ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോള്‍ മുതല്‍ നോണ്‍ എക്‌സിക്യൂട്ടിവ് ബോര്‍ഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയില്‍ അറബിക്ക കാപ്പിക്കുരുവിന്റെ ഏറ്റവും വലിയ ഉത്പാദകര്‍. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വന്‍കരകളിലെ രാജ്യങ്ങളിലേക്ക് അവര്‍ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

 

Share news
error: Content is protected !!
Scroll to Top