പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

പരപ്പനങ്ങാടി: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പാലത്തിങ്ങലിലെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. വീടിനടുത്തായാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്. ഫാമിലെ കോഴികള്‍ ചത്തതിനെ തുടര്‍ന്ന് ഭോപ്പാലിലേക്കയച്ച പരിശോധന ഫലം പുറത്തുവന്നതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കളക്ടര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് റിസള്‍ട്ട് വന്നത്. ഇന്ന് രാവിലെ നിയമസഭയില്‍ പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി കെ രാജു അറിയിച്ചിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊല്ലും. രോഗ വ്യാപനം തടയാനായി നാലായിരത്തോളം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി പത്ത് ടീമുകളായി തിരിച്ച് മറ്റന്നാള്‍ മുതല്‍ രണ്ട് ദിവസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൗള്‍ട്രീ ഫാം, മുട്ട വില്‍പ്പന കടകള്‍ എന്നിവ അടച്ചിടും.

പക്ഷികളെ കടത്തുന്നത് തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും. ഇതിനായ് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായി കളക്ടര്‍ അറിയിച്ചു. ഇരുപത് ടീമുകളെ രൂപീകരിച്ചു. ഇതില്‍ പ്ത്ത് ടീമുകള്‍ ഫീല്‍ഡില്‍ ഉണ്ടാകും. പക്ഷികളെ കൊല്ലുന്നത് തടയാന്‍ ശ്രമം ഉണ്ടായാല്‍ പോലീസിന്റെ സഹായം ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top