രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

മലപ്പുറം: രാജ്യ വിരുദ്ധമായ പോസ്റ്റര്‍ പതിച്ചതിന് അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളെന്ന് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വിവിധ പേജുകളിലൂടെ വ്യാജ പ്രചരണം നടത്തിയതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തിലാണ് മലപ്പുറം ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ റിന്‍ഷാദിനെയും ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫാരിസിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ഐഡി ഉപയോഗിച്ച് ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി പൊലീസ് കണ്ടെത്തിയതായാണ് വിവരം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള വിവിധ വ്യക്തികളുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

കോളേജില്‍ പ്രവര്‍ത്തനാനുമതി ഇല്ലാതിരുന്നിട്ടും കൂടുതല്‍ വിദ്യാര്‍ത്ഥികളെ റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം എന്ന സംഘടനയില്‍ ചേര്‍ക്കാനും ഇരുവരും രഹസ്യനീക്കം നടത്തിയിരുന്നു. നാല് ദിവസമായി കസ്റ്റഡിയിലുള്ള ഇരുവരേയും വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top