വനിതാ മെമ്പറാണെന്ന വ്യാജേന വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച പ്രതി പിടിയില്‍

മലപ്പുറം; വനിതാമെമ്പറാണെന്ന വ്യാജേന ജില്ലയിലെ വിവിധ പഞ്ചായത്ത് കുടുംബശ്രീ വനിതാ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ അയച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. താനൂര്‍ മൂച്ചിക്കല്‍ സ്വദേശിയായ റിജാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്.

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ശീല വീഡിയോകള്‍ അയച്ചിരുന്നത്. ഇവരുടെ നമ്പറുകള്‍ പഞ്ചായത്തിന്റെ വെബ് സൈറ്റില്‍ കയറിയാണ് പ്രതി ശേഖരിച്ചത്. പ്രതി രണ്ട് വര്‍ഷത്തോളമായി രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറുപയോഗിച്ചാണ് ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. കൂടാതെ ഫോണ്‍ നമ്പറില്‍ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസകരമായി.

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളില്‍ പ്രതിയെ പിടികൂടുന്നതിനായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ എ.എസ്.പി എം.ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്.

പൂക്കോട്ടുംപാടം സബ് ഇന്‍സ്പെക്ടര്‍മാരായ രാജേഷ് അയോടന്‍, അബ്ദുള്‍ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനില്‍, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂര്‍ ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ
സി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top