
താനൂര്‍: ജ്വല്ലറികളിലേക്ക് മൊത്തമായി സ്വര്‍ണം വിതരണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. എളാരംകടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖി(34)നെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്.
2024 മെയ് 2ന് വൈകീട്ട് 4.30നായിരുയിരുന്നു സ്വര്‍ണക്കവര്‍ച്ച നടന്നത്.
കോഴിക്കോട് ശുഭ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ സിങ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിങ് റാവു എന്നയാളുടെ കൈവശം കച്ചവടത്തിനായി ജ്വല്ലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വര്‍ണക്കട്ടിയുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
തിരൂരില്‍ ആരംഭിക്കുന്ന അമര്‍ ഗോള്‍ഡ് എന്ന ജ്വല്ലറിയിലേക്കായി സ്വര്‍ണം കാണാനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ വിളിച്ചു വരുത്തിയത്. സ്വര്‍ണവുയി മഹേന്ദ്ര സിങ് റാവു മഞ്ചേരിയിലെ ജ്വല്ലറിയില്‍ പോയി തിരിച്ചു വരുന്നതിനിടയാണ് തെയ്യാലയില്‍ എത്തിയത്.തെയ്യാല ബസ് സ്റ്റോപ്പില്‍ എത്തിയ യുവാവിനെ ഒരാള്‍ വന്ന് മോട്ടോര്‍ സൈക്കിളില്‍ ചുരങ്ങരയിലെത്തിച്ചു. ഇവിടെവച്ച് ഒരു കാറിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഒന്നേ മുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മഹേന്ദ്ര സിങ് റാവുവിനെ ഒഴൂര്‍ ഭാഗത്ത് ഉപേക്ഷിച്ച് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ നിറമരുതൂര്‍ വട്ടക്കിണര്‍ കുന്നത്ത് മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടി (32) തിരൂര്‍ പച്ചാട്ടിരി സ്വദേശികളായ തറയില്‍ മുഹമ്മദ് ഷാഫി (34), മരയ്ക്കാരകത്തു കളത്തില്‍പറമ്പില്‍ ഹാസിഫ് (35), താനൂര്‍ ആല്‍ബസാര്‍ കുപ്പന്റെപുരയ്ക്കല്‍ റമീസ് (32), പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റ് പുതുമനതൊടി വിവേക് (25), മീനടത്തൂര്‍ മന്നത്ത് നൗഫല്‍ (27), തട്ടിക്കൊണ്ടു പോകുവാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ തിരുവേഗപ്പുറ
മേലെപ്പാട്ട് രാജേഷ് എന്ന രാജു (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമിച്ച് ദേഹോപദ്രവമേല്‍പ്പിക്കുക, കൂട്ടാളികളുമൊന്നിച്ച് പൊതുജനങ്ങളുടെ സ്വത്ത് കവര്‍ച്ച ചെയ്യല്‍, ദേഹോപദ്രവമേല്പിച്ച് കവര്‍ച്ച ചെയ്യല്‍, ജ്വല്ലറിയിലേക്ക് കൊണ്ട് പോകുന്ന സ്വര്‍ണം കവര്‍ച്ച എന്നീ തരത്തിലുളള നിരവധി കേസുകളിലെ പ്രതിയാണ് ഇസ്ഹാഖ്. ഇയാള്‍ക്കെതിരെ ജില്ലയ്ക്കകത്തും പുറത്തും വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ റിപ്പോര്‍ട്ട് പ്രകാരം താനൂര്‍ ഡിവൈഎസ്പി പി പ്രമോദ്, സിഐ ടോണി ജെ മറ്റം, എസ്‌ഐ എന്‍ ആര്‍ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത് വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




