മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഈ മാസം 16 ന് അവസാനിക്കും. നിലവില്‍ ശിവശങ്കറിന് സര്‍വ്വീസില്‍ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാല്‍ വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ നിയമോപദേശത്തിന് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പവും, സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടുവെന്ന കണ്ടെത്തലുമാണ് എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന് കാരണമായത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.സര്‍വീസ് നിയമം അനുസരിച്ച് അഴിമതിക്കേസല്ലെങ്കില്‍ സസ്പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനു ശേഷം സസ്പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം.അല്ലെങ്കില്‍ സസ്പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും.

കേസില്‍ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ശിവശങ്കറിന് സര്‍വീസിലേക്ക് തിരിച്ചു വരാന്‍ സാങ്കേതിക തടസ്സമില്ല. പകരം നിയമനം നല്കിയില്ലെങ്കിലും അദ്ദേഹത്തിന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു മുടക്കവും കൂടാതെ ലഭിക്കും. വിവാദ സാധ്യത മുന്നില്‍ കണ്ട് വിശദമായ നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രി ഇക്കാര്യത്തല്‍ തീരുമാനമെടുക്കുക.

 

Share news
error: Content is protected !!
Scroll to Top