Section

malabari-logo-mobile

ലൂസിഫറിനെത്തേടി രജനീകാന്തും വരും.

HIGHLIGHTS : സിനിമാ റിവ്യു : വി.കെ ജോബിഷ്

സിനിമാ റിവ്യു : വി.കെ ജോബിഷ്

ഒരു സമ്പൂര്‍ണ്ണ നടനൊപ്പം ഒരു സമ്പൂര്‍ണ്ണ ആരാധകന്റെ ചിത്രം.അതാണ് ലൂസിഫര്‍.മോഹന്‍ലാല്‍ എന്ന ജനപ്രിയ താരത്തിനോടുള്ള കടുത്ത ആരാധനയില്‍പ്പിറന്ന പൃഥ്വിരാജ് ചിത്രം.മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സ്‌ക്രീനില്‍ കാണാനാഗ്രഹിക്കുന്ന സമ്പൂര്‍ണ എന്റെര്‍ടെയിനര്‍.അടിയും പൊടിയും പാട്ടുമൊക്കെ ചേര്‍ന്ന പക്കാ എന്റര്‍ടെയിനര്‍.അങ്ങിനെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സിനിമയ്ക്ക് കയറിയതും. പക്ഷെ ഈ സിനിമ തുടക്കം മുതല്‍ കാണി എന്ന നിലയില്‍ നമ്മെ ആഹ്ലാദിപ്പിക്കും.കാരണം മറ്റൊന്നുമല്ല. ഇതിലെ വിഷ്വല്‍ കോംപോസിഷന്‍. അത്ര ഗംഭീരമായാണ് സംവിധായകന്‍ പൃഥ്വിരാജ് ലൂസിഫറിലെ എല്ലാ ഷോട്ടും എടുത്തിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സാധനസാമഗ്രികളും പരിസരവും അതിലേക്ക് പായിച്ച വെളിച്ചവും കളറും ശബ്ദവും ആ സന്ദര്‍ഭത്തിനാവശ്യമായ ആര്‍ട്ടിസ്റ്റുകളെ ഒരുക്കിയതുമൊക്കെ നോക്കിനോക്കി നമ്മള്‍ ഈ സംവിധായകനില്‍ അത്ഭുതപ്പെടും. ഓരോ ഷോട്ടും, അതിന്റെ കണ്ടിന്യൂയിറ്റിയും ബാക്ഗ്രൗണ്ട് സ്‌കോറും കടന്നുപോകുമ്പോള്‍ ഒപ്പമിരുന്ന സുഹൃത്തായ കാണി ലിജീഷ്‌കുമാറും ഞാനും തിയറ്ററിലെ സീറ്റില്‍നിന്ന് പരസ്പരം നോക്കിക്കൊണ്ടേയിരുന്നു. ആ നോട്ടം പൃഥ്വിരാജ് ‘ഭീകര’ സംവിധായകന്‍ തന്നെ എന്ന അര്‍ത്ഥം വെച്ച നോട്ടമായിരുന്നു!

sameeksha-malabarinews

ഒരു പക്ഷെ സമീപകാലത്ത് മലയാളത്തില്‍ വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ റോഷന്‍ ആന്‍ഡ്രൂസാണ് നമ്മെ ഇങ്ങനെ ഞെട്ടിച്ചിട്ടുള്ളത്.’മുംബൈ പോലീസൊ’ക്കെ അക്കാര്യത്തില്‍ ഗംഭീരമാണ്.പക്ഷെ ലൂസിഫറിലെ ദൃശ്യങ്ങള്‍ അതുക്കും മേലെയാണ്. അതുക്കും മേലെ എന്നു പറഞ്ഞാല്‍ അതുക്കും മേലെ.!

കരയും കടലും ആകാശവും തീയും വെള്ളവും വേഗതയുമുപയോഗിച്ചുള്ള സംവിധായകന്റെ ഒരു കലക്കന്‍ സിനിമാക്കളിയാണിവിടെ.അതില്‍ മോഹന്‍ലാല്‍ എന്ന താരത്തെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവന്ന് കാണികളെക്കൊണ്ട് കയ്യടിപ്പിക്കാനാവശ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും.എന്നാല്‍ പതിവ് സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ നെടുങ്കന്‍ ഡയലോഗുകളില്ല. മറിച്ച് ‘നിന്റെ തന്തയല്ല എന്റെ തന്ത’, ‘കര്‍ഷകനല്ലേ. ഇച്ചിരി കളപറിക്കാനിറങ്ങിയതാ’ പോലുള്ള കുറിക്കുകൊള്ളുന്ന ചെറിയ ചെറിയ സംഭാഷണങ്ങളാണ്. സാധാരണ ജനപ്രിയ സിനിമകളില്‍ നന്‍മയും തിന്‍മയും തമ്മിലാണ് പോരാട്ടമെങ്കില്‍ ഇതില്‍ തിന്‍മയും തിന്‍മയും തമ്മിലാണ്. വലിയ തിന്‍മയും ചെറിയ തിന്‍മയും തമ്മിലുള്ള ഏറ്റുമുട്ടല്‍. അതാണ് ലൂസിഫര്‍. സിനിമ അവസാനിക്കുമ്പോള്‍ ഈ തിന്‍മയുടെ ലോകങ്ങളെയും ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തെയും മുന്‍നിര്‍ത്തി പ്ലാറ്റോ മുതല്‍ ഷേക്‌സ്പിയര്‍ വരെയുള്ള ഫിലോസഫര്‍മാരുടെയും എഴുത്തുകാരുടെയും ഉദ്ധരണികള്‍ വന്ന് നിറയുന്നുണ്ട് സ്‌ക്രീനില്‍. ‘Hell is emtpy and all the devils are here ‘ എന്ന ടെംപസ്റ്റിലെ വാക്യവും കാണാം.നരകം ശൂന്യമാണ്. ചെകുത്താന്‍മാരെല്ലാം ഇവിടെത്തന്നെയാണ് വസിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തല്‍.!

സിനിമ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞ് സംവിധായകന്റെ പേര് പൃഥ്വിരാജ് സുകുമാരന്‍ എന്ന് സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ തിയറ്ററില്‍ ഉയര്‍ന്ന ആരവത്തിനു പിന്നില്‍ തീര്‍ച്ചയായും വിനോദവിപണിയിലെ പുതുസംവിധായകനുള്ള വരവേല്‍പ്പായിരുന്നു. ലൂസിഫറിന്റെ കാണികള്‍ ഈ സംവിധായകനെ വിശ്വസിച്ചു കഴിഞ്ഞു. അതെ, അയാള്‍ക്കീ പണിയറിയാമെന്ന് ചുരുക്കം. ഇത്തരം സിനിമയെടുത്ത് അയാളീ നാടിനെ സേവിക്കുമെന്ന് എനിക്കും തോന്നി. സേവിക്കാനോ ! എങ്ങനെ?

ഒരു സന്ദര്‍ഭം പറയാം.
‘പുലിമുരുകന്‍’ തിയറ്ററില്‍ തകര്‍ത്തോടുമ്പോള്‍ ഒരിക്കല്‍ ബാലുശേരി വഴി ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ആ സിനിമയ്‌ക്കെതിരെ എന്തോ പറഞ്ഞപ്പോള്‍ അന്ന് ആ ഓട്ടോക്കാരന്‍ പറഞ്ഞ ഡയലോഗാ എനിക്കോര്‍മ്മ വന്നത്.

‘അതൊക്കെ ശരിയായിരിക്കും അനിയാ. പക്ഷെ ബാലുശേരി പഞ്ചായത്തില്‍ മാത്രം പുലിമുരുകന്‍ കളിച്ച സന്ധ്യാതിയറ്ററിലെ കളക്ഷന്‍ ടാക്‌സ് പതിനേഴ് ലക്ഷമാ, പതിനേഴ് ലക്ഷം..!

ങ്ങേ. അത്രയും ടാക്‌സോ.?
(ഉള്ളതാണോ എന്തോ!)

ടാക്‌സ് മാത്രമല്ല ടാക്‌സിക്കാര്‍ക്കും കിട്ടി ഇഷ്ടം പോലെ പണി.’
അതെ ,നാം കാണാതെ പോകുന്ന ജനപ്രിയ സിനിമയുണ്ടാക്കുന്ന തൊഴില്‍ .!

തിയറ്ററില്‍ ടിക്കറ്റ് മുറിക്കുന്ന ആള്‍ മുതല്‍ തിയറ്ററിലേക്ക് ആളുകളെയും കൊണ്ടോടുന്ന ഓട്ടോക്കാരനുവരെ അന്നം വാങ്ങാന്‍ കിട്ടുന്ന പണി.!

തല്‍ക്കാലം ആ അന്നത്തെ ഓര്‍ത്തുകൊണ്ട് ലൂസിഫറെന്ന മോഹന്‍ലാല്‍ എന്റര്‍ട്രെയിന്‍മെന്റിന്റെ രാഷ്ട്രീയവും അരാഷ്ട്രീയവും ഞാന്‍ വിടുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അല്ല ഇന്ത്യന്‍ ‘ജനാധിപത്യ’ത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കോടികള്‍ വരുന്ന കള്ളപ്പണത്തെക്കുറിച്ച് ചില സൂചനകള്‍ തന്നു കൊണ്ടാണ് ലൂസിഫര്‍ ആരംഭിക്കുന്നത്. ‘കാരവന്‍’ മാസിക കഴിഞ്ഞയാഴ്ച പുറത്തുവിട്ട യദ്യൂരപ്പയുടെ സ്വകാര്യ ഡയറിയെക്കുറിച്ചും അതിന്റെ പിന്നാമ്പുറത്തെക്കുറിച്ചും വായിച്ചറിഞ്ഞവര്‍ക്ക് എളുപ്പം താദാത്മ്യപ്പെടാവുന്ന കമന്റുകളാണിവ. കര്‍ണാടക രാഷ്ട്രീയത്തിന്റെ ആ ഓര്‍മ്മയില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പൗരന്/പൗരയ്ക്ക് ഇപ്പോള്‍ പലതും ഭാവന ചെയ്യാം. അത്രമാത്രം നിഗൂഢമാണ് അതിന്റെ വഴികള്‍. ഒറ്റദിവസത്തെ മാധ്യമ വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് ജീവന്‍ വെക്കാത്ത അത്തരം രാഷ്ട്രീയ അധോലോകവും ഇന്ത്യയില്‍ ബലപ്പെട്ടുകഴിഞ്ഞു.!

ആ രാഷ്ട്രീയത്തെക്കുറിച്ചുള്ള കല്‍പ്പനകളെയും ഭാവനകളെയും ചേര്‍ത്ത് മുരളിഗോപിയൊരുക്കിയ തിരക്കഥയെ ജനപ്രിയസിനിമയ്ക്കാവശ്യമായ മുഴുവന്‍ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ പൃഥ്വി ലൂസിഫര്‍ ഒരുക്കിയത്. രാഷ്ട്രീയമാണ്,അതിനു പിന്നിലുള്ള അധോലോകമാണ് ചിത്രത്തിന്റെ ആന്തരിക ലോകമെന്ന് ചുരുക്കം.അന്തര്‍ദേശീയ തലത്തില്‍ വരെ വ്യാപിച്ചുകിടക്കുന്ന ആ അധോലോകത്തിന്റെ ചെറുലോകത്തിലേക്കുള്ള ദൃശ്യ സഞ്ചാരം.അതിലൊരാളുടെ കഥ മാത്രമാണ് ലൂസിഫര്‍. ആരായിരുന്നു യഥാര്‍ത്ഥത്തില്‍ ലൂസിഫര്‍ എന്ന ചോദ്യം സിനിമയ്‌ക്കൊടുവില്‍ ബാക്കിയാവുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗംകൂടി വന്നേക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് സംവിധായകന്‍ പിന്‍വാങ്ങുന്നത്.

കേരളരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് ഈ മാസ്സ് എന്റര്‍ടെയിന്‍ ഒരുക്കിയതെങ്കിലും ഇത്തരം സിനിമകള്‍ക്ക് ഇന്ത്യന്‍ വിനോദവിപണിയില്‍ ഇപ്പോഴും വലിയ മാര്‍ക്കറ്റുണ്ട്. അതുകൊണ്ട് പൃഥ്വിയുടെ ഈ ലൂസിഫറിനെയും തേടി രജനീകാന്ത് ഉള്‍പ്പെടെയുള്ള അന്യഭാഷാ നടന്‍മാര്‍ വരാന്‍ സാധ്യതയുണ്ട്. സൂപ്പര്‍ മെഗാസ്റ്റാര്‍ഡം നിലനിര്‍ത്താന്‍ അവര്‍ക്കിത്തരം ‘അധോലോക പ്രകടനങ്ങള്‍’ ആവശ്യമുണ്ട്.ഇന്ത്യന്‍ ജനപ്രിയസിനിമയുടെ ചരിത്രം അതാണല്ലോ!

മാസ്സ് മൂവിയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ സൂക്ഷ്മമായി ഇവിടെ വിശകലന വിധേയമാക്കുന്നില്ല. എന്നാലും നമ്മുടെ ലോക മാര്‍ജിച്ചുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ബോധ്യങ്ങളുള്ളടങ്ങിയ ദൃശ്യങ്ങള്‍ ഈ ‘ജനപ്രിയ’ത്തില്‍ പലയിടങ്ങളിലായിക്കാണാം. മുഖ്യമന്ത്രി രാംദാസിന്റെ ചിതയ്ക്ക് പെണ്ണ് തീ കൊടുക്കുകയോ എന്ന ശര്‍മ്മയുടെ ചോദ്യത്തിന് മകള്‍ പ്രിയദര്‍ശിനി രാംദാസ് അതെന്താ പെണ്ണിന് പറ്റില്ലേ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നതും ചിതയ്ക്ക് തീ കൊടുക്കുന്നതും നമ്മുടെ ജനപ്രിയസിനിമയിലെ പതിവ് ദൃശ്യങ്ങളല്ല. അതുപോലെ പൃഥ്വിരാജിന്റെ സയ്യിദ് മസൂദ് എന്ന ഗാങ്ങ്സ്റ്റര്‍ ഗുണ്ടകളെ വെടിവെച്ചിടുമ്പോള്‍ ‘ആണാണെങ്കില്‍ നേര്‍ക്കുനേരെവാടാ അതാ ആണത്തം ‘ എന്നു പറയുന്ന ഗുണ്ടയെ അപ്പോള്‍ത്തന്നെ ഷൂട്ട് ചെയ്ത് കൊല്ലുമ്പോള്‍ മുന്‍കാല മലയാള സിനിമകളിലെ ദൃശ്യങ്ങളോര്‍ത്ത് ചിരിവരും. മലയാള സിനിമ ഇക്കാലമത്രയും ആഘോഷിച്ച ആണത്ത ഭാഷണത്തിന്റെ നെറ്റിയിലേക്കാണ് ആ വെടി വീണതെന്ന് തോന്നുക സ്വാഭാവികം. അതുപോലെ രാഷ്ട്രീത്തിലിറങ്ങുന്ന ജനപ്രിയനായ യുവനേതാവ് (ടൊവീനോ തോമസ് ) വലിയ ആള്‍ക്കൂട്ടത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ തന്റെ ഫോണില്‍ കാമുകിയുടെ സംഭാഷണം കൂടെ കേള്‍പ്പിക്കുന്നുണ്ട്. വിവാഹത്തിലെത്തുന്നതിനു മുമ്പുള്ള പെണ്‍ സൗഹൃദങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീപകാലത്ത് നടന്ന യാഥാസ്ഥിതികമായ സംവാദങ്ങളെയെല്ലാം ഒറ്റയടിക്ക് പുറത്താക്കുന്ന ദൃശ്യം. അത്രയും വലിയ ആള്‍ക്കൂട്ടത്തെ മുന്‍നിര്‍ത്തിയുള്ള ദൃശ്യങ്ങള്‍ മലയാള സിനിമയില്‍ മുന്‍പില്ല.

തിന്‍മകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെങ്കിലും ആത്യന്തികമായി സിനിമ സമൂഹത്തിലെ സത്യത്തിനു പിന്നാലെപോകുന്ന ഗോവര്‍ദ്ധനൊപ്പ (ഇന്ദ്രജിത്ത് )മാണ് നില്‍ക്കുന്നത്. സിനിമ അവസാനിക്കുമ്പോള്‍ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയല്ല മറിച്ച് ഗോവര്‍ദ്ധനെപ്പോലുള്ള സത്യാന്വേഷികളാണ് നാടിനാവശ്യം എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി എഴുതി അറിയിക്കുന്നുണ്ട്. അധോലോകവും അതിലെ ഗുണ്ടകളും സംഘട്ടനങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് ദൃശ്യമാകുന്നുണ്ടെങ്കിലും ആണത്തത്തിന്റെ പ്രത്യക്ഷ ആഘോഷമാക്കുന്ന മദ്യത്തിന്റെയും സിഗരറ്റിന്റെയുമൊന്നും ദൃശ്യങ്ങള്‍ സിനിമയില്‍ വരുന്നില്ല. നിയമപരമായ മുന്നറിയിപ്പുകളൊന്നും ദൃശ്യങ്ങള്‍ക്ക് ആവശ്യം വരാത്ത തരത്തിലും കൂടിയാണ് പൃഥ്വി തന്റെ സിനിമയൊരുക്കിയതെന്ന് ചുരുക്കം.

സുജിത്ത് വാസുദേവിന്റെ ക്യാമറാ നോട്ടങ്ങള്‍, പ്രത്യേകിച്ച് കാടിന്റെയും നാടിന്റെയും നഗരത്തിന്റെയും ചേരിയുടെയുമൊക്കെ വൈഡ് ദൃശ്യങ്ങളും ക്ലോസപ്പ്‌ഷോട്ടുകളുമൊക്കെ വിസ്മയിപ്പിക്കുന്നതാണ്. ദീപക്‌ദേവിന്റെ ബി.ജി.എം.സംഗീതം, സാംജിത് മുഹമ്മദിന്റെ എഡിറ്റിംഗ് തുടങ്ങിയവ ലൂസിഫറിന്റെ മാറ്റുകൂട്ടിയ ഘടകങ്ങളാണ്.

ആദ്യ സംവിധാനത്തില്‍ത്തന്നെ തിയറ്ററില്‍ കേവലാനന്ദത്തിനായി കയറിവരുന്ന ജനത്തിന്റെ പള്‍സെങ്ങനെ പൃഥ്വിരാജിന് പിടുത്തം കിട്ടി എന്നാലോചിച്ചിരിക്കുമ്പോഴാണ് സിനിമയില്‍ നിന്നുതന്നെ അതിനുത്തരം കിട്ടിയത്. ഇടയ്‌ക്കൊരിടത്ത് വിവേക് ഒബ്‌റോയ് സായ്കുമാര്‍ ചെയ്ത വര്‍മ്മ എന്ന കഥാപാത്രത്തോട് ഇങ്ങനെ ചോദിക്കുന്നുണ്ട്.

‘മസാലപ്പടം കാണാറുണ്ടല്ലേ.?

അപ്പോള്‍ വര്‍മ്മ ഇങ്ങനെ മറുപടി പറയുന്നുണ്ട്.

‘അതെയതെ. അത് കാണുമ്പൊ ഈ ജനത്തിന്റെ പള്‍സിനെക്കുറിച്ച് നമുക്കൊരു ഐഡിയ കിട്ടും. ജനം എവിടെ കയ്യടിക്കും എവിടെക്കൂവും എന്ന്.’

അതെ.പൃഥ്വിരാജെന്ന സംവിധായകന് നമ്മുടെ ജനപ്രിയമസാലയെക്കുറിച്ച് കൃത്യമായിട്ടറിയാം. അതോടൊപ്പം നമ്മുടെ നാട്ടിലെ ജനപ്രിയകാണിയെക്കുറിച്ച്, ആ കാണികളില്‍ മോഹന്‍ലാലിനുള്ള വേരുകളെക്കുറിച്ച്, അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂവിനെക്കുറിച്ച് പൃഥ്വിരാജിനോളം അറിഞ്ഞ മറ്റാരാണ് സിനിമയ്ക്കകത്തുള്ളതെന്ന് തോന്നും.
ചുരുക്കിപ്പറഞ്ഞാല്‍
അതാണ് ലൂസിഫര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!