ജില്ലകളില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചൊവാഴ്ച്ച മുതലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം, ബാങ്ക് ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ ആക്കാന്‍ ശ്രമിക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനം മാത്രം മതി. സൗകര്യം കുറഞ്ഞ ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ മാത്രം മതി. ഡബിള്‍ മാസ്‌ക് എല്ലാവരും നിര്‍ബന്ധമാക്കണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വിജയാഘോഷങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മാര്‍ക്കറ്റുകളിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ നിന്നുള്ള വ്യക്തിയുമായി യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടുപേരും രണ്ട് മാസ്‌ക്കുകള്‍ ധരിക്കണം. അനാവശ്യമായ ഭീതിയല്ല, ജാഗ്രതയാണ് നമുക്ക് ഇപ്പോള്‍ ആവശ്യം. ജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട പിന്തുണ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ്. എങ്കില്‍ ഈ മഹാമാരിയെ വിജയകമായി മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top