തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ തദ്ദേശ സ്വയംഭരം പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.
ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രട്ടേറിയേറ്റില്‍ നിലവിലേത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം.
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജൂണ്‍ 17 മുതല്‍ മിതമായ ഗതാഗതം അനുവദിക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. വിവാഹം/മരണം എന്നീ ചടങ്ങുകള്‍ക്ക് നിലവിലേത് പോലെ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
സംസ്ഥാനം മൊത്തെടുത്താല്‍ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ടിപിആര്‍ അധികം ഉയര്‍ന്നതല്ലെങ്കിലും അധിക ടിപിആര്‍ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം.
ഇളവുകള്‍
- ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും
- അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
- ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ.
- ഷോപ്പിങ് മാളുകള്‍ തുറക്കില്ല.
- ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
- ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.
- അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം
- സെക്രട്ടേറയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണം.
- വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.




