ആന്ധ്ര : ആന്ധ്രയിൽ പ്രളയം തുടരുന്നു. ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയായ ചിറ്റൂർ ജില്ലയിലെ രാമചന്ദ്രപുരത്തുള്ള റയല അണക്കെട്ടിന് നാലിടങ്ങളിൽ വിള്ളൽ. അണക്കെട്ടിന് 500 വർഷത്തിലേറെ പഴക്കമുണ്ട്.
വിള്ളൽ അടച്ചെങ്കിലും ഭീഷണി നിലനിൽക്കുന്നതിനാൽ അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കി വിടുന്ന മേഖലകളിലെ ആളുകളോട് അടിയന്തരമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിതാമസിക്കാൻ നിർദ്ദേശം നൽകി. വീടുകളിലെ അവശ്യവസ്തുക്കളും രേഖകളും കൈവശംവെച്ച മാറണമെന്നാണ് റവന്യൂ വകുപ്പിന് നിർദ്ദേശം. ദുരന്തം ഉണ്ടായാൽ നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്. തിരുമലയിൽ നിന്ന് ശക്തമായ നീരൊഴുക്ക് ഉള്ളതിനാൽ സ്വർണ്ണമുഖി നദി കവിഞ്ഞതാണ് അണക്കെട്ടുകൾ നിറയാൻ കാരണമായത്.
സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. കനത്ത മഴയെ തുടർന്ന് അനന്തപുരിയിൽ ഉള്ള പപ്പാഗ്‌നി പാലം തകർന്നു. കടപ്പയെയും അനന്തപുരിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്. വെള്ളപ്പൊക്കവും മൂലം കഴിഞ്ഞ രണ്ട് ദിവസമായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത് ആളപായം ഒഴിവാക്കി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീർഥാടകരാണ് സർക്കാർ കേന്ദ്രങ്ങളിൽ കഴിയുന്നത്.



