ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തി. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നതായാണ് കണ്ടെത്തിയത്. കര്‍ക്കടകമാസ പൂജയ്ക്കായി നട തുറന്നപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്.

വിഷുപൂജക്ക് നട തുറന്നപ്പോള്‍ തന്നെ നേരിയതോതില്‍ ചോര്‍ച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥര്‍ ദിവസം ബോര്‍ഡിനെ അറിയിച്ചിരുന്നു. മാസപൂജ സമയത്ത് ഭക്തജന തിരക്കായിരുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ നടന്നില്ല. സ്‌പോണ്‍സര്‍മാരെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് തന്നെ പണി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു അന്തിമ തീരുമാനം.

ശ്രീകോവിലില്‍ സ്വര്‍ണ്ണപ്പാളികള്‍ ഉള്ളതിനാല്‍ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി വേണം. ഈ സാഹചര്യത്തില്‍ ചോര്‍ച്ചയടക്കം ചൂണ്ടികാട്ടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തന്ത്രിയുടെയും തിരുവാഭരണം കമ്മീഷണറുടെയും നിര്‍ദ്ദേശം കൂടി കണക്കിലെടുത്താവും ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

 

Share news
error: Content is protected !!
Scroll to Top